തിരുവനന്തപുരം: സർക്കാർ സർവീസിൽ പുതിയതായി കയറുന്നവർക്ക് ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപു പരിശീലനം നൽകും. ഇതു സംബന്ധിച്ച ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ നടപടി തുടങ്ങി. പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ പിഎസ്‌സി വഴി നിയമനം ലഭിക്കുന്നവർക്കു നിശ്ചിത കാലത്തെ പരിശീലനം പൂർത്തിയാക്കിയാൽ മാത്രമേ ജോലിയിൽ ചേരാനാകൂ. സർവീസിൽ സ്ഥിരപ്പെടുത്തുന്നതിനും മറ്റും പരിശീലനത്തിലൂടെ നിശ്ചിത യോഗ്യത നേടണം എന്നാണു ശുപാർശ. ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകൾക്കു പരിശീലനം നൽകാനുള്ള സംവിധാനം ഐഎംജിയിലും മറ്റും ഇപ്പോൾ ഇല്ല. ഓരോ വകുപ്പും അതിനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടി വരും. പെൻഷൻ പ്രായം ഉയർത്താൻ ഭരണപരിഷ്കാര കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും ഭരണനേതൃത്വത്തിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. പരിശീലനക്കാര്യത്തിൽവിവിധ സർവീസ് സംഘടനകളുടെ അഭിപ്രായം അറിയുന്നതിനുള്ള ഓൺലൈൻ യോഗം ഉദ്യോഗസ്ഥ ഭരണപരിഷ്കാര അഡീഷനൽ ചീഫ് സെക്രട്ടറി ആഷാ തോമസിന്റെ അധ്യക്ഷതയിൽ കൂടി.പരിശീലനം നൽകുന്നതിനെ എല്ലാ സംഘടനകളും സ്വാഗതം ചെയ്തു. എന്നാൽ സ്ഥിരപ്പെടുത്തുന്നതിനും സ്ഥാനക്കയറ്റത്തിനും നിശ്ചിത യോഗ്യത നേടണമെന്ന വ്യവസ്ഥകൾ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്താൻ സാധ്യത ഉണ്ടെന്ന ആശങ്ക ചില സംഘടനാ നേതാക്കൾ പ്രകടിപ്പിച്ചു. കൂടുതൽ നിർദേശങ്ങൾ ഉള്ളവർക്ക് 30നു മുൻപ് ഇമെയിൽ വഴി അറിയിക്കാമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി പറഞ്ഞു.