തിരുവനന്തപുരം: കൈക്കൂലിക്കേസിലെ പ്രതി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻവയൺമെന്റൽ എൻജിനീയർ ജെ.ജോസ്മോനെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടതായി ബോർഡ് ചെയർമാൻ എ.ബി.പ്രദീപ് കുമാർ അറിയിച്ചു. കേസ് നിലനിൽക്കെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിൽ ജോസ്മോനു നിയമനം നൽകിയതു വിവാദമായിരുന്നു. കോട്ടയത്തെ ടയർ റീട്രെഡിങ് സ്ഥാപന ഉടമയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണു വിജിലൻസ് കേസ്. ഇതിനു പിന്നാലെ ഒളിവിൽ പോയ ജോസ്മോൻ നാടകീയമായി തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ ഓഫിസിലായിരുന്നു ആദ്യ നിയമനം. വിവാദത്തെ തുടർന്ന് തിരുവനന്തപുരത്ത് ആസ്ഥാന ഓഫിസിലേക്കു മാറ്റി. അതിനു പിന്നാലെയാണു സസ്പെൻഷൻ ഉത്തരവിറങ്ങിയത്. കോട്ടയത്തെ വ്യവസായിയിൽ നിന്നു കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് മുൻ എൻവയൺമെന്റൽ എൻജിനീയർ എ.എം.ഹാരിസിനെ ഡിസംബറിൽ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. മുൻപ് ഇതേ ഓഫിസിൽ പ്രവർത്തിച്ചിരുന്ന ജോസ്മോൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വ്യവസായി പരാതിപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ശുപാർശ നൽകിയില്ല. അതിനാലാണു സസ്പെൻഷൻ നടപടി നീണ്ടുപോയത്. ജോസ്മോന്റെ കൊട്ടാരക്കര എഴുകോണിലെ വീട്ടിൽ വിജിലൻസ് റെയ്ഡിൽ കോടികളുടെ ആസ്തി കണ്ടെത്തിയിരുന്നു.