ന്യൂഡെൽഹി: കൊറോണ ബാധിത രാജ്യങ്ങളിൽ രണ്ടാമതായി ഇന്ത്യ. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കൊറോണ വ്യാപനത്തിൽ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊറോണ പ്രതിദിന കണക്ക് മൂന്ന് ലക്ഷം കടന്നു. 13 സംസ്ഥാനങ്ങളിൽ മരണനിരക്കിൽ വർധനയുണ്ടായി. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഡെൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്.രോഗവ്യാപനം വർധിച്ചതോടെ കേന്ദ്ര സംഘത്തെ ഈ സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നു. സംസ്ഥാനങ്ങളിലെ സ്ഥിതി കേന്ദ്രം നിരന്തരം വിലയിരുത്തുന്നുണ്ട്. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ ഉള്ളവരുടെ എണ്ണം കുറവാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം പരിശോധനയും വർധിച്ചു. വാക്സിനേഷൻ 160 കോടി ഡോസ് പിന്നിട്ടു. 72 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചത് ഗുണകരമായതായി ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊറോണ കണക്കാണ് റിപ്പോർട്ട് ചെയ്തത്. 3,17,532 പേർ രോഗബാധിതരായി. 491 പേർ മരിച്ചു. പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയർന്നു. ഒമിക്രോൺ ബാധിതർ 9,287. ഇതിനിടെ, ജനിതക ശ്രേണീകരണത്തിനുള്ള രാജ്യത്തെ ലാബുകളിൽ അഞ്ചണ്ണം സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചതായാണ് റിപ്പോർട്ടുകൾ.