ഗോണ്ട: കാളീവിഗ്രഹത്തിന് കാല്‍പാദത്തിന് കീഴില്‍ തലയറുത്ത നിലയില്‍ കണ്ടെത്തിയ ശിരസിന്‍റെ ശിഷ്ട ഭാഗം കണ്ടെടുത്ത് പൊലീസ്. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ കാല്‍ക്കീഴിലാണ് യുവാവിന്‍റെ അറുത്ത നിലയിലുള്ള ശിരസ് കണ്ടെത്തിയത്. 30 മുതല്‍ 35 വയസ് വരെ പ്രായമുള്ള യുവാവിന്‍റെ ശിരസാണ് വിഗ്രഹത്തിന് കീഴില്‍ കണ്ടെത്തിയത്.എന്നാൽ ഇയാളാരാണെന്ന് തിരിച്ചറിയാത്തതും മൃതദേഹത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതും കേസ് അന്വേഷണത്തെയും പൊലീസ് ഉദ്യോഗസ്ഥരേയും വലച്ചിരുന്നു. ക്ഷേത്രത്തില്‍ നിന്ന് നൂറ് കിലോമീറ്ററിലധികം ദൂരമുള്ള വനസ്ഥലിപുരത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹത്തിന്‍റെ ശേഷിച്ച ഭാഗങ്ങള്‍ കണ്ടെത്തിയത്. ജഹേദന്ദര്‍ നായിക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വിശദമാക്കുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഇയാള്‍ വഴിയോരങ്ങളിലും ക്ഷേത്രങ്ങളിലും രാത്രി സമയം ചെലവിടാറുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.കൊലപാതകത്തിന്‍റെ കാരണമോ കൊലപാതകികളെ കുറിച്ചുള്ള സൂചനയോ ഇതുവരെയും ലഭ്യമായിട്ടില്ല. ഛേദിച്ച നിലയിലുള്ള ശിരസ് മാത്രം കണ്ടെത്തിയത് മേഖലയില്‍ പരിഭ്രാന്തി പടരാന്‍ കാരണമായിരുന്നു. മനുഷ്യനെ ബലി കൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താൻ സാധിച്ചത് അന്വേഷണത്തെ വേഗത്തിലാക്കുമെന്നാണ് പൊലീസ് ഭാഷ്യം.