തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസിലറായി ഡോ: ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മന്ത്രി ബിന്ദു അനധികൃതമായി ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി ലോകായുക്തയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. ഡോ: ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്ക് മന്ത്രി ആർ. ബിന്ദു കത്തെഴുതിയത് അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണ്. മന്ത്രിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നും രമേശ് ചെന്നിത്തല ഫയൽചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിന്റെയും മന്ത്രി ബിന്ദുവിന്റെയും വിശദീകരണം ആവശ്യപ്പെട്ട് ജസ്റ്റിസ്. സിറിയക് ജോസഫ്, ജസ്റ്റിസ് ഹരുൺ ആർ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവായി. വിശദീകരണം നൽകാൻ കേസിൽ ഹാജരായ ലോകയുക്ത അറ്റോണി ടി എ. ഷാജിയ്ക്കാണ് ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.കേസ് ഈ മാസം പതിനെട്ടിന് പോസ്റ്റ് ചെയ്തു. ചെന്നിത്തലയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.