മുംബൈ: രാജ്യത്ത് കൊറോണ വ്യാപനം കൂടിയസാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ മുംബൈയിലടക്കം സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചുതുടങ്ങി. പുതിയ സിനിമകൾ പുറത്തിറങ്ങുന്നത് നിലച്ചതും ഇതിന് ആക്കംകൂട്ടിയിട്ടുണ്ട്. ഇനി മുതൽ സിനിമാ തിയേറ്ററുകളിൽ 50 ശതമാനം പേർക്കു മാത്രമേ കയറാൻ അനുവാദമുള്ളൂ. മാത്രമല്ല കൊറോണ വ്യാപനം കൂടിയതോടെ തിയേറ്ററുകളിലേക്ക് വരുന്നവരുടെ എണ്ണവും കുറയാൻ തുടങ്ങി. മഹാരാഷ്ട്രയ്ക്കുപുറമെ മറ്റുസംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്ഥമല്ല. തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരത്തെതന്നെ തിയേറ്ററുകളിൽ പ്രവേശനം 50 ശതമാനം പേർക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു. സ്പൈഡർമാൻ: നോ വേ ഹോം, പുഷ്പ: ദി റൈസ്, 83 തുടങ്ങിയ സിനിമകളാണ് നിലവിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ഇവ പിൻവലിക്കുന്നതോടെ മിക്ക തിയേറ്ററുകളും പ്രവർത്തനം നിർത്താനാണ് സാധ്യത.ജേഴ്സി, രാധേ ശ്യാം തുടങ്ങി ഒട്ടേറെച്ചിത്രങ്ങൾ അടുത്തദിവസങ്ങളിലായി തിയേറ്ററുകളിൽ എത്തേണ്ടതാണ്. ഇതെല്ലാം റിലീസ് മാറ്റിവെച്ചിരിക്കയാണ്. പുതിയ സിനിമകളുടെ റിലീസ് മാർച്ച് അവസാനമോ ഏപ്രിലിലോ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ.