നവജാത ശിശുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിന്റെ ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയ്ക്ക് പങ്കില്ലെന്ന് പോലീസ്. ഇയാളുടെ കുട്ടിയാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജനുവരി നാലാം തീയതി നീതു കോട്ടയത്ത് എത്തിയിരുന്നു. ഇവിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. ആശുപത്രിയിൽനിന്ന് കടത്തിയ കുട്ടിയെ ലോഡ്ജിൽ എത്തിച്ചശേഷം ചിത്രമെടുത്ത് ഇബ്രാഹിമിന് അയച്ചുകൊടുക്കുകയും ചെയ്തു.ഇബ്രാഹിമുമായുള്ള ബന്ധം നിലനിർത്താനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തന്റേയും ഇബ്രാഹിമിന്റേയും കുട്ടിയാണെന്ന് പറഞ്ഞാണ് ചിത്രം അയച്ചുകൊടുത്തത്. മറ്റൊരു വിവാഹബന്ധത്തിലേക്ക് ഇബ്രാഹിം പോകുന്നത് തടയാനും ബ്ലാക്മെയിൽ ചെയ്യാനുമാണ് നീതു ഇത്തരമൊരു കൃത്യം ചെയ്തത്. തന്റെ കുട്ടിയായി വളർത്താൻ തന്നെയായിരുന്നു നീതുവിന്റെ പദ്ധതി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇബ്രാഹിമിനെ പ്രതിചേർത്തിട്ടില്ല.നീതുവിൽ നിന്ന് പണവും സ്വർണവും തട്ടിയ കേസിൽ ഉൾപ്പെടെ ഇബ്രാഹിമിനെതിരെ വേറെ കേസെടുത്തേക്കുമെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഈ കേസുമായി ബന്ധമില്ലാത്തതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ലെന്നും ജില്ലാ പോലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. ഡോക്ടറുടെ കോട്ട് ഉൾപ്പെടെ നീതു സ്വന്തമായി വാങ്ങിയതാണെന്നും എസ്.പി പറഞ്ഞു. നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്ക് വഴിയാണ്. ഒന്നര വർഷം മുൻപാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്.നീതുവിന്റെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. എന്നാൽ ഇതു മറച്ചുവെച്ച് താൻ വിവാഹമോചിതയാണെന്ന് ഇബ്രാഹിമിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായത് ഇതിനു ശേഷമാണ്. നീതു ഗർഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭർത്താവിനും അറിയാമായിരുന്നു. എന്നാൽ ഗർഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്.