ജനീവ: ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് ലോകാരോഗ്യസംഘടന. അത് അപകടകാരിയാണ്, രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്നും ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് ഉണ്ട്. ഒമിക്രോൺ ആളുകളിൽ ഗുരുതരസാഹചര്യം ഉണ്ടാക്കില്ലെന്ന് നേരത്തെ ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. എന്നാൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നും ഒമിക്രോൺ വകഭേദത്തിനെ നിസാരമായി കാണരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. ഡെല്‍റ്റയുമായുള്ള താരതമ്യത്തില്‍ ഒമിക്രോണ്‍ വഴിയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസ്സാരമായി കാണുന്നത് അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറയുന്നു. കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ കൊറോണ കേസുകളുടെ എണ്ണം 71ശതമാനത്തിലേറെയാണ് വർധിച്ചത്. അമേരിക്കയിൽ വർധന നൂറ് ശതമാനത്തിലെത്തി. ബ്രിട്ടണിലും സ്ഥിതി വ്യത്യസ്തമല്ല, വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 180000ലേറെ കേസുകൾ ആണ്. ആഫ്രിക്കയിൽ രോഗവ്യാപനത്തിൽ ഏഴ് ശതമാനം മാത്രമാണ് വർധന. ഫ്രാൻസിൽ കണ്ടെത്തിയ ഇഹു വകഭേദത്തിനെക്കുറിച്ചും പഠനങ്ങൾ തുടരുകയാണ്. വാക്സിനേഷൻ ഒരു നിർണായക ഘടകമാണെന്ന് ഇപ്പോഴും ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.