പത്തനംതിട്ട: ചിറ്റാറിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരായ ഏഴുപേർക്ക് എതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അന്യായമായാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. വനംവകുപ്പിന്റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ വീണപ്പോൾ ഉദ്യോഗസ്ഥർ രക്ഷിച്ചതുമില്ല. 2020 ജൂൺ 28 വൈകിട്ട് നാല് മണിക്ക് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചര മണിക്കുറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേശഷൻ ഫോറസ്റ്റ് ഓഫീസറെയും സസ്പെന്റ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. മത്തായി മരിച്ച ശേഷം മൃതദേഹം സംസ്ക്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.