കൊച്ചി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ഗൃഹനാഥന്റെ മൊഴി. കൊച്ചി കടവന്ത്രയിൽ താമസിക്കുന്ന നാരായണനാണ് ഭാര്യ ജോയമോൾ, മക്കളായ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരെ കൊലപ്പെടുയതിന് പിന്നിലെ കാരണം പോലീസിനോട് വെളിപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നാരായണനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.ശനിയാഴ്ച രാവിലെയാണ് നാരായണൻ ഭാര്യയെയും നാലും ആറും വയസ്സുള്ള മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഉറക്കഗുളിക നൽകിയ ശേഷം ഷൂലേസ് കഴുത്തിൽ മുറുക്കിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്നാണ് നാരായണന്റെ മൊഴി. പിന്നാലെ കഴുത്തിലെയും കൈയിലെ ഞരമ്പുകൾ മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.രാവിലെ ഫോൺവിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ജോയമോളുടെ സഹോദരി നാരായണന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ഇവർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാലുപേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോയമോളും മക്കളും മരിച്ചിരുന്നു. പൂക്കളുടെ മൊത്തവ്യാപാരം നടത്തുന്ന നാരായണനും കുടുംബവും കഴിഞ്ഞ ഒന്നരവർഷമായി കടവന്ത്രയിലാണ് താമസം.