കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവം യാദൃശ്ചികമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. അക്രമികൾ ലഹരി ഉപയോഗിച്ചിരുന്നു. ഇരുവിഭാഗം തമ്മിൽ തർക്കമുണ്ടായി. തടയാൻ ചെന്ന സുരക്ഷാ ജീവനക്കാരെയും ആക്രമിച്ചു. കൈവിട്ടപ്പോഴാണ് പൊലീസിനെ വിളിച്ചത്. അക്രമത്തിൽ പങ്കെടുത്തത് 30ഓളം തൊഴിലാളികളെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.കിറ്റെക്സ് മാനേജ്മെന്റ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രചാരണത്തിന് പിന്നിൽ കമ്പനി പൂട്ടിക്കാൻ നടക്കുന്ന രാഷ്ട്രീയക്കാരാണ്. കസ്റ്റഡിയിലെടുത്ത മുഴുവൻ പേരും സംഭവത്തിലെ പ്രതികളല്ല. മാനേജ്മെന്റ് അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.കിഴക്കമ്പലത്ത് ഏകദേശം മൂവായിരത്തോളം അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നുണ്ട്. ഇവിടെ മദ്യവും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിക്കുന്നതിനും ഇവർക്ക് വിലക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിന് പലതവണ ഇരയായിട്ടുണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ, ഇവർക്കെതിരായ കേസുകളിൽ പൊലീസ് നിഷ്ക്രിയത്വം പാലിക്കുകയായിരുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നു. ഒടുവിൽ പൊലീസുകാരെ ചുട്ടുകൊല്ലാൻ ശ്രമിക്കുന്നിടത്തു വരെ കാര്യങ്ങളെത്തിയതോടെയാണ് അതിഥി തൊഴിലാളികൾ എന്ന് സംസ്ഥാന സർക്കാർ അരുമയോടെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നത്. കിറ്റക്‌സ് കമ്പനി തൊഴിലാളികള്‍ക്കായി നിര്‍മിച്ച ക്യാമ്പിലാണ് അക്രമം നടന്നത്. ക്രിസ്മസ് ദിന ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ മദ്യവും കഞ്ചാവും ഉള്‍പ്പെടെയുള്ള മയക്കുമരുന്നും ഉപയോഗിച്ചിരുന്നെന്നാണ് സൂചന. ഇവര്‍ തമ്മില്‍ പരസ്പരമുണ്ടായ പ്രശ്‌നങ്ങളാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് പരസ്പരം മര്‍ദ്ദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. ഈ ക്യാമ്പിലെ തൊഴിലാളികള്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നും പ്രദേശവാസികളോടുള്ള ഇവരുടെ പെരുമാറ്റം വളരെ മോശമാണെന്നും നാട്ടുകാര്‍ പറയുന്നു. പോലീസുകാര്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനമാണെന്നും നാട്ടുകാര്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പോലീസുകാർക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.മദ്യലഹരിയിൽ കിറ്റെക്സിലെ അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കിറ്റെക്സിൽ എത്തുന്നത്. എന്നാൽ, പൊലീസ് എത്തിയതോടെ തൊഴിലാളികളുടെ മട്ടുമാറി. പൊലീസ് സംഘത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സമീപ വീടുകളിൽ അഭയം തേടുകയും കല്ലേറിൽ നിന്നും രക്ഷപെടാനായി അവിടയുണ്ടായിരുന്ന ഹെൽമറ്റുകൾ വാങ്ങിയെന്നും നാട്ടുകാർ പറയുന്നു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് പൊലീസിനെ അവിടെ നിന്നും രക്ഷപെടുത്തിയത്. കൂടുതൽ പൊലീസുകാർ എത്തിയെങ്കിലും നൂറുകണക്കിന് വരുന്ന തെഴിലാളികളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മൂന്ന് പൊലീസ് വാഹനങ്ങൾ ഇതിനിടെ അക്രമികൾ നശിപ്പിക്കുകയും ചെയ്തു. നാഗാലാന്റിൽ നിന്നും മണിപ്പൂരിൽ നിന്നുമുള്ളവരായിരുന്നു കിഴക്കമ്പലത്തെ ക്വാട്ടേഴ്‌സിൽ കഴിഞ്ഞത്. ഇവർ സ്ഥിരം പ്രശ്‌നക്കാരായിരുന്നു. നാട്ടുകാർക്ക് സ്ഥിരം തലവേദന. മദ്യപിച്ചും കഞ്ചാവടിച്ചും നാട്ടുകാരോട് പലപ്പോഴും മോശമായി പെരുമാറുന്നവർ. ലഹരിയിൽ ആറാടിയത് കിറ്റക്‌സിലെ സ്‌കിൽഡ് ലേബേഴ്‌സ് എന്നാണ് റിപ്പോർട്ട്. നാട്ടുകാരുടെ പരാതിയിൽ എത്തിയ പൊലീസിനേയും ആക്രമിക്കുകയായിരുന്നു അവർ. സിഐ അടക്കമുള്ളവരെ വളഞ്ഞിട്ട് മർദ്ദിച്ച് പ്രകോപനം സൃഷ്ടിച്ചതോടെ പൊലീസിന് സംഭവത്തിന്റെ ഗൗരവം പിടികിട്ടി. രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചതോടെ കൂടുതൽ സേന എത്തി കമ്പനി ക്വാട്ടേഴ്‌സിലേക്ക് ഇരച്ചു കയറി അക്രമികളെ കീഴടക്കുകയായിരുന്നു. കിഴക്കമ്പലത്ത് കഞ്ചാവിൽ മുങ്ങിയ ക്രിസ്മസ് ആഘോഷമാണ് അർദ്ധരാത്രിയിൽ പ്രശ്‌നങ്ങൾക്ക് കാരണമായത്.പൊലീസ് ജീപ്പിനുള്ളിൽ പൊലീസുകാരെ പൂട്ടിയിട്ട് കത്തിക്കാനായിരുന്നു ശ്രമം. ഇതിനെ പൊലീസ് പ്രതിരോധിച്ചു. പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ പുത്തൻകുരിശിൽ നിന്നും കുന്നത്തുനാട്ടിൽ നിന്നും കൂടുതൽ പൊലീസ് എത്തി. കിഴക്കമ്പലത്തെ കിറ്റക്‌സ് മാനേജ്‌മെന്റും സജീവ ചർച്ചകൾക്ക് എത്തി. എന്നാൽ തൊഴിലാളികൾ മാനേജ്‌മെന്റിനെ കേട്ടില്ല. പൊലീസിനെതിരെ കല്ലെറിഞ്ഞു. വീണ്ടും പൊലീസ് വാഹനങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചു. ഏതാണ്ട് നൂറോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പ്രശ്‌നം കൈവിട്ടതോടെ ആലുവ റൂറൽ എസ് പി കാർത്തിക് സ്ഥലത്തെത്തി.സംഭവം അറിഞ്ഞ് പുത്തൻകുരിശ് സി ഐ സ്വന്തം വാഹനത്തിൽ സ്ഥലത്ത് എത്തി. അദ്ദേഹത്തെ വളഞ്ഞു വച്ച് ആക്രമിച്ചു. ഇതോടെയാണ് പുത്തൻകുരിശ് പൊലീസ് സ്ഥലത്തേക്ക് വന്നത്. ഈ പൊലീസ് ജീപ്പിനെയാണ് തടഞ്ഞു വച്ച് കത്തിക്കാൻ ശ്രമിച്ചത്. ജീപ്പ് തുറക്കാൻ സമ്മതിക്കാതെ കത്തിക്കുകയായിരുന്നു. എന്നാൽ കത്തുന്ന ജീപ്പിൽ നിന്നും പൊലീസ് ബലം പ്രയോഗിച്ച് അക്രമികളെ മാറ്റി രക്ഷപ്പെടുകയായിരുന്നു. അല്ലായിരുന്നുവെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു. ഇതിനിടെ കുന്നത്തുനാട് സിഐയ്ക്ക് അടക്കം പരിക്കേറ്റിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് ക്വാർട്ടേഴ്‌സിലേക്ക് പ്രവേശിക്കാൻ തീരുമാനിച്ചു. അപ്പോഴും തൊഴിലാളികൾ കല്ലേറ് തുടർന്നു. നാട്ടുകാരേയും ആക്രമിച്ചു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ചവരെ ആക്രമിച്ചു. ഫോൺ നശിപ്പിച്ചു. ഇതിനിടെ കൂടതൽ പൊലീസ് സ്ഥലത്തെത്തി. ജീവനക്കാരുടെ ക്വാട്ടേഴ്‌സ് വളഞ്ഞ് അവർ അകത്തേക്ക് പ്രവേശിച്ചു. ലാത്തിചാർജ്ജിലൂടെ അക്രമികളെ കീഴടക്കി. അഞ്ചരയോടെയാണ് സ്ഥിതി ഗതികൾ ശാന്തമായത്. അഞ്ചര മണിക്കൂറോളം കിഴക്കമ്പലം യുദ്ധക്കളമായി മാറി.കേരളത്തിൽ സമീപകാലത്ത് കണ്ടിട്ടില്ലാത്ത തരത്തിലെ പൊലീസ് ഓപ്പറേഷനാണ് കിഴക്കമ്പലത്ത് പുലർച്ചെ ഉണ്ടായത്. രാത്രി പന്ത്രണ്ടു മുതൽ ഒരു മണി വരെ അക്രമികൾ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടി. പൊലീസുകാരെ ജീപ്പിനുള്ളിൽ ഇട്ട് ജീവനോടെ കത്തിക്കാനും ശ്രമിച്ചു. ഇതോടെയാണ് പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നത്. വെടിവയ്‌പ്പ് ഒഴിവാക്കാൻ കഴിഞ്ഞത് പൊലീസിന്റെ നേട്ടമാണ്. അതുകൊണ്ട് തന്നെ ആളപായമില്ലാതെ ആലുവ എസ് പിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ വിജയകരമായി അവസാനിപ്പിച്ചു.കിഴക്കമ്പലത്ത് ലഹരി ഉപയോഗം ആണ് അക്രമത്തിലേക്ക് എത്തിയത്. കമ്പനി ക്വാട്ടേഴ്‌സിൽ നിന്നും ഇറങ്ങി വരാൻ പൊലീസ് അക്രമികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വഴങ്ങിയില്ല. ഇതോടെയാണ് പുലർച്ചെ മൂന്ന് മണിയോടെ കൂടുതൽ പൊലീസ് എത്തിയതും അക്രമികളെ കീഴടക്കാനുള്ള നടപടികളിലേക്ക് കടന്നതും. ഏതാണ്ട് നൂറ്റമ്പതോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പൊലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു.അതിനിടെ, കിഴക്കമ്പലത്ത് കിറ്റക്സ് തെഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമം നാളുകളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് നാട്ടുകാർ വളരെ കാലമായി പരാതി നൽകുന്നുണ്ട്. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ മാരകായുധങ്ങളുണ്ടെന്നും അതുകൊണ്ട് ക്യാമ്പുകളിൽ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.