Home State നിലപാടുകളിലെ കാര്‍ക്കശ്യക്കാരൻ; എവിടെയും പോരാളി; എന്നും വ്യത്യസ്തനായി പിടി

നിലപാടുകളിലെ കാര്‍ക്കശ്യക്കാരൻ; എവിടെയും പോരാളി; എന്നും വ്യത്യസ്തനായി പിടി

0

തിരുവനന്തപുരം: നിലപാടുകളിൽ കാർക്കശ്യക്കാരൻ എന്ന് അറിയപ്പെടുമ്പോഴും പാർട്ടിക്കാർക്കും ജനങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്നു പിടി തോമസ് എംഎൽഎ. എവിടെയും ഒരു പോരാളിയുടെ ആർജ്ജവവും ശൈലിയുമായിരുന്നു പിടി തോമസിന്. തന്‍റെ ബോധ്യങ്ങള്‍ക്കും തിരിച്ചറിവുകള്‍ക്കും വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്ന പിടി തോമസിന് നിലപടുകളിലെ കാര്‍ക്കശ്യം മൂലം പലപ്പോഴും രാഷ്ട്രീയജീവിതത്തിൽ ഏറെ നഷ്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. കോൺഗ്രസ് എ ഗ്രൂപ്പിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളായി വളർന്ന പിടി തോമസ് കോൺഗ്രസ് വർക്കിങ് പ്രസിഡൻ്റായിരിക്കേയാണ് അപ്രതീക്ഷിതമായി വിട പറയുന്നത്.

വിദ്യാര്‍ഥി സംഘടനയായ കെഎസ്‍യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലെത്തിയ പിടി തോമസ് സംഘടനയുടെ ഇടുക്കി ജില്ലാ അധ്യക്ഷനായും സംസ്ഥാന ജനറൽ സെക്രട്ടറിയായും സംസ്ഥാന പ്രസിഡൻ്റായും ഉയര്‍ന്നു. 1980ൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തോമസ് പിന്നീട് എഐസിസി അംഗവുമായി. 1991ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. തൊടുപുഴ മണ്ഡലത്തിൽ നിന്ന് പിജെ ജോസഫിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു വിജയം. എന്നാൽ 1996ൽ പിജെ ജോസഫിനോടു പരാജയപ്പെട്ടു. 2001ൽ വീണ്ടും തൊടുപുഴയിൽ നിന്ന് ജയിച്ച് വീണ്ടും എംഎൽഎയായ പിടി തോമസ് 2006ൽ പിജെ ജോസഫിനോടു വീണ്ടും പരാജയപ്പെട്ടു. എന്നാൽ തൊട്ടടുത്ത വര്‍ഷം ഇടുക്കി ഡിസിസി അധ്യക്ഷനായ പിടി തോമസ് 2009ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നു വിജയിച്ച് ലോക്സഭയിലെത്തി.

പിടി തോമസ് ഇടുക്കി എംപിയായിരുന്ന കാലത്താണ് വിവാദമായ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഗാഡ്ഗിൽ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിൽ പിടി തോമസ് ഉറച്ചു നിന്നതോടെ എംപിയ്ക്കെതിരെ ജില്ലയിൽ പ്രതിഷേധം കടുത്തു. ഇതോടെ ഇടുക്കി ലോക്സഭാ സീറ്റും പിടി തോമസിനു ഉപേക്ഷിക്കേണ്ടതായി വന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പിടി തോമസ് എൽഡിഎഫിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. കെപിസിസി പുനഃസംഘടനയുടെ ഭാഗമായി പിടി തോമസ് കോൺഗ്രസ് വര്‍ക്കിങ് പ്രസിഡൻ്റായും ഉയര്‍ത്തപ്പെട്ടു.

2019 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും എൽഡിഎഫിനെതിരെ ശക്തമായ ആരോപണങ്ങളായിരുന്നു പിടി ഉന്നയിച്ചിരുന്നത്. മുഖ്യ എതിരാളി എന്നും സിപിഎം ആയിരുന്നെങ്കിലും മതേതര, ജനാധിപത്യ കാഴ്ചപ്പാടുകളിൽ നിന്ന് അദ്ദേഹം വിട്ടുവീഴ്ച ചെയ്തിരുന്നില്ല. പരിസ്ഥിതിസംരക്ഷണ വിഷയത്തിലും അദ്ദേഹം എന്നും പുരോമന പക്ഷത്തായിരുന്ന പിടി തോമസിന് രാഷ്ട്രീയ ഭേദമില്ലാതെ ഇക്കാര്യത്തിൽ സുഹൃത്തുക്കളുമുണ്ടായിരുന്നു.

ദേശീയതലത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പും പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് പിടി തോമസിൻ്റെ അപ്രതീക്ഷിത വിയോഗം. വ്യക്തമായ നിലപാടുകളിലേയ്ക്ക് പുതുതലമുറയിലെ കോൺഗ്രസുകാരെ കൈപിടിച്ചു നടത്തിയിരുന്ന പിടി തോമസിന് പകരക്കാരനെ കണ്ടെത്തൽ കോൺഗ്രസിന് എളുപ്പമായേക്കില്ല.

നിയമസഭയ്ക്കകത്തും പുറത്തും ഏതൊരു വിഷയവും തലനാരിഴ കീറി കൃത്യമായി അവതരിപ്പിക്കാനുള്ള അസാധാരണ പാടവം ചുരുങ്ങിയ നാളുകൾക്കുള്ളിൽ സ്വായത്തമാക്കിയ നേതാവായിരുന്നു ഇദ്ദേഹം. പി.ടി. പ്രസംഗിക്കാൻ എഴുന്നേൽക്കുന്പോൾത്തന്നെ നിയമസഭ കണ്ണുംകാതും കൂർപ്പിച്ചിരിക്കും. മികച്ച വാഗ്മിയായ പിടിക്ക് എതിരാളികളെ നിലംപരിശാക്കാനും പാർട്ടിക്കും മുന്നണിക്കും വേണ്ടി വിജയ തന്ത്രം ഒരുക്കാനും ഉണ്ടായിരുന്ന ശേഷി ഒന്നു വേറെ തന്നെയായിരുന്നു.

അണികളിൽ ആവേശം ജനിപ്പിക്കാനും ഏതു പ്രതിസന്ധിഘട്ടത്തിലും പ്രവർത്തകരോടൊപ്പം ഉറച്ചുനിൽക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ജനങ്ങളുടെ -പൾസ്- അറിഞ്ഞു പ്രവർത്തിച്ച നേതാവായിരുന്നു പിടി.

LEAVE A REPLY

Please enter your comment!
Please enter your name here