ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് യുവാക്കൾ മരിച്ചു

തൃശൂര്‍ : ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച്‌ രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്.ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമയാണ് മരിച്ച നിഷാന്ത്. പടിയൂര്‍ സ്വദേശി ബിജു ഇരിങ്ങാലക്കുടയില്‍ തട്ടുകട നടത്തുന്നയാളാണ്.

ഇന്നലെ രാത്രി ഒമ്പതോടെയാണ് നിഷാന്തിന്റെ കോഴിക്കടയുടെ പുറകിലിരുന്ന് ഇരുവരും മദ്യപിച്ചത്. മദ്യം കഴിച്ച്‌ അല്‍പ്പസമയത്തിനകം ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ബിജുവിന് വായില്‍ നിന്നും നുരയും പതയും വന്നിരുന്നു.ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ബിജു മരിച്ചു. നിഷാന്ത് ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

രണ്ട് ഗ്ലാസ്സും ഒരു കുപ്പിയും പൊലീസിന് സംഭവസ്ഥലത്തു നിന്നും കി്ടിയിട്ടുണ്ട്. നാടന്‍ മദ്യമാണ് കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ കഴിച്ച ദ്രാവകത്തിന്റെ സാമ്പിള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പും സംഭവം അന്വേഷിക്കുന്നുണ്ട്.

സ്പിരിറ്റ് പോലുള്ള ദ്രാവകം കുടിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്നുള്ള കാര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.