ലഖിംപുർ കൂട്ടക്കൊലപാതകം; ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ന്യൂഡെൽഹി: ലഖിംപുർ കൂട്ടക്കൊലപാതകത്തിലെ പ്രതി ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടിയുതിർന്നുവെന്ന് ഫോറൻസിക് റിപ്പോർട്ട്. എന്നാൽ ഇത് കൂട്ടക്കൊല നടന്ന ഒക്ടോബർ മൂന്നിന് ആണോ എന്ന് ഉറപ്പിക്കാൻ കൂടുതൽ പരിശോധന നടത്തുമെന്ന് ഉത്തർപ്രദേശ് പോലീസ് പ്രതികരിച്ചു. കർഷക പ്രതിഷേധത്തിന് നേരെ ആശിഷിന്റെ വാഹനവ്യൂഹം ഇടിച്ച് കയറ്റിയ സംഭവത്തിൽ നാല് കർഷകർ കൊല്ലപ്പെട്ടിരുന്നു.

സംഭവം നടന്ന സ്ഥലത്ത് നിന്ന് രണ്ട് ബുള്ളറ്റുകൾ കണ്ടെടുത്തിരുന്നു. തുടർന്ന് പോലീസ് ആശിഷ് മിശ്രയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ റൈഫിളും റിവോൾവറും പിടിച്ചെടുത്തിരുന്നു. ഫോറൻസിക് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തോക്കിൽ നിന്ന് വെടിയുതിർന്നുവെന്ന സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

പ്രദേശത്ത് നിന്ന് കണ്ടെത്തിയ ബുള്ളറ്റുകൾ ഈ തോക്കിലുണ്ടായിരുന്നതാണെന്നും തിരിച്ചറിഞ്ഞു. എന്നാൽ കൂട്ടക്കൊല നടന്ന ദിവസമാണോ ഇത് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ വേണമെന്നാണ് പോലീസ് പറയുന്നത്.

ലഖിംപുർ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്. എന്തായാലും ഇപ്പോൾ ബുള്ളറ്റ് കണ്ടെടുത്ത കേസിൽ ഉൾപ്പെടെ കൂടുതൽ അന്വേഷണവും പരിശോധനകളും വേണമെന്നാണ് പോലീസ് നിലപാട്. കോടതിയുൾപ്പെടെ വിമർശനമുന്നയിച്ച ശേഷമാണ് ലഖിംപുർ കൂട്ടക്കൊലയിൽ ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.