Home State മുല്ലപ്പെരിയാറിലെ ജലനിരപ്പുയരുന്നു: അടിയന്തര യോഗം വൈകിട്ട്; തമിഴ്നാടിൻ്റെ പ്രതിനിധികളും പങ്കെടുക്കും

മുല്ലപ്പെരിയാറിലെ ജലനിരപ്പുയരുന്നു: അടിയന്തര യോഗം വൈകിട്ട്; തമിഴ്നാടിൻ്റെ പ്രതിനിധികളും പങ്കെടുക്കും

0

ഇടുക്കി: മുല്ലപ്പെരിയാർ അണകെട്ടിലെ നിലവിലെ സ്ഥിതി ചർച്ച ചെയ്യാൻ ഉന്നതതല അടിയന്തര യോഗം വൈകിട്ട് ഓൺലൈനായി നടക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തമിഴ്നാടിന്റെ പ്രതിനിധികളും ഈ യോ​ഗത്തിൽ പങ്കെടുക്കും. അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാൻ തമിഴ്നാട് തയാറാക‍മെന്നാണ് കേരളത്തിൻ്റെ പ്രതീക്ഷ.

നിലവിൽ തമിഴ്നാട് കൂടുതൽ വെള്ളം എടുക്കുന്നുണ്ട്. ‍ആശങ്ക പര‍ത്തേണ്ട കാര്യങ്ങൾ ഇപ്പോഴില്ല. കേരളം ഉന്നയിച്ച പ്രശ്നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയും. കാലാവസ്ഥാ മാറ്റം ഉൾപ്പെടെ ചൂണ്ടിക്കാട്ടി തമിഴ്നാടിനു കേരളം ഇതിനകം കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്ന് വരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ അതീവ ജാ​ഗ്രതയിലാണ് ജില്ലാ ഭരണകൂടം. സ്പിൽവേ തുറന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ച‍ർച്ച ചെയ്യാൻ ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോ​ഗം ചേ‍ർന്നു. ഇടുക്കി കളക്ട‍ർ ഷീബാ ജോർജിൻ്റെ അധ്യക്ഷതയിലായിരുന്നു യോ​ഗം.

നിലവിൽ 137.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പീരുമേട് താലൂക്കിലെ 4 വില്ലേജുകളായ ഏലപ്പാറ, ഉപ്പുതറ, പെരിയാർ, മഞ്ചുമല എന്നിവിടങ്ങളിൽ നിന്നും ഇടുക്കി താലൂക്കിലെ അയ്യപ്പൻ കോവിൽ, കാഞ്ചിയാർ വില്ലേജുകൾ, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളിൽ നിന്നും 3220 പേരെ മുൻകരുതൽ നടപടിയുടെ ഭാ​ഗമായി മാറ്റി പാർപ്പിക്കാനാണ് തീരുമാനം.

മൂന്നു താലൂക്കുകളിലായി ആകെ 883 കുടുംബങ്ങളെ മാറ്റേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. 2018-ൽ സ്പിൽവേ തുറന്നപ്പോൾ ഉണ്ടായ ജലനിരപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് എങ്കിലും നിലവിൽ അത്രയും വേണ്ടി വരില്ലെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here