ന്യൂഡെല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തിന്മേലുള്ള രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഒരു ഹര്‍ജി. സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഹര്‍ജിക്കാര്‍.
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് രണ്ടാമത്തെ ഹര്‍ജി.എറണാകുളം സ്വദേശികളായ ഡോ ജോ ജോസഫ്, ഷീല കൃഷ്ണന്‍ക്കുട്ടി, ജെസിമോള്‍ ജോസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റീസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്നലെ കത്തയച്ചിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോവണമെന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുകയാണെങ്കില്‍ 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.
അതേസമയം കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയായി ഉയര്‍ന്നു. ശനിയാഴ്ച വൈകുന്നേരം ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 138 അടിയിലെത്തിയാല്‍ രണ്ടാം മുന്നറിയിപ്പ് ലഭിക്കും. ഒപ്പം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിക്കും.142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണ ശേഷി. അണക്കെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ജലനിരപ്പ് 137 അടിയോട് അടുത്തെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വരും ദിവസങ്ങളില്‍ മഴ തീവ്രമാകാതെ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത ഇല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.