Home State സില്‍വര്‍ ലൈന്‍ പദ്ധതി; 34,000 കോടി കടമെടുത്താല്‍ പിണറായി എങ്ങനെ ഇത് തിരിച്ചടയ്ക്കുമെന്ന് വിമുരളീധരന്‍

സില്‍വര്‍ ലൈന്‍ പദ്ധതി; 34,000 കോടി കടമെടുത്താല്‍ പിണറായി എങ്ങനെ ഇത് തിരിച്ചടയ്ക്കുമെന്ന് വിമുരളീധരന്‍

0

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പദ്ധതിയുടെ വായ്പയ്ക്ക് ജാമ്യം നില്‍ക്കാന്‍ തയ്യാറല്ലെന്ന് മാത്രമല്ല നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ട തരത്തില്‍ പദ്ധതി ആവശ്യമില്ലെന്നുമാണ് റെയില്‍ മന്ത്രാലയത്തിന്റെ നിലപാട്. വിദഗ്ദ്ധാഭിപ്രായവും ഇതാണ്.

നിലവിലെ പാതയില്‍ മാറ്റം വരുത്തിയാല്‍ അതിവേഗ തീവണ്ടികളുടെ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ 34000 കോടി പുതിയ പദ്ധതിക്ക് എന്തിന് ചിലവഴിക്കുന്നു എന്ന ചോദ്യം ഉയരുന്നുവെന്ന് മന്ത്രി പറഞ്ഞു.

വന്‍ പദ്ധതിക്ക് പരിസ്ഥിതി, സാമൂഹ്യ ആഘാത പഠനങ്ങള്‍ നടത്തേണ്ടതാണ്. 34,000 കോടി വിദേശ വായ്പ എങ്ങിനെ തിരിച്ചടക്കും എന്നത് സംബന്ധിച്ച്‌ കൃത്യമായ ധാരണ സര്‍ക്കാരിനുണ്ടോ എന്നും മന്ത്രി ചോദിച്ചു. വിദഗ്ദ്ധന്മാരുമായി കൂടിയാലോചിച്ച്‌ ആണോ നടപടി ആരംഭിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാനത്തെ നാല് വിമാനതാവളങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ യാത്രാസമയം കുറയ്ക്കാം.

തിരുവനന്തപുരം വിമാനത്താവള വികസനത്തിന് എതിര് നില്‍ക്കുന്ന സര്‍ക്കാര്‍ 34000 കോടി രൂപയുടെ കടമെടുത്ത് പുതിയ റെയില്‍വേ ലൈന്‍ ഉണ്ടാക്കുന്നതിലെ ഉദ്ദേശ ശുദ്ധി സംശയിക്കണമെന്ന് മന്ത്രി പറഞ്ഞു. സ്ഥലമെടുപ്പിനെതിരെ വലിയ പ്രതിഷേധം സംസ്ഥാനത്തുണ്ട്. മണ്ണിടിച്ചിലിന്റേയും, നിലം നികത്തിലിന്റേയും ദുരിതങ്ങള്‍ കേരളം അനുഭവിച്ചുകൊണ്ടിരിക്കെ പുതിയ പദ്ധതിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നതും വായ്പയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്നതും എന്ത് തട്ടിപ്പിനാണെന്നും മന്ത്രി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here