ബിജെപി സംസ്ഥാന സമിതിയിൽ നിന്ന് രാജിവച്ച് സംവിധായകൻ അലി അക്ബർ

കോഴിക്കോട്: ബിജെപി സംസ്ഥാന സമിതിയിൽ നിന്ന് രാജിവച്ച് സംവിധായകൻ അലി അക്ബർ. എന്നതുകൊണ്ട് പാർട്ടി വിടില്ലെന്ന് സംവിധായകൻ അലി അക്ബർ. താൻ പിടിച്ച താമര പറിച്ചുമാറ്റാൻ ശക്തി വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘പെരുംനുണകളാണ് എന്നെ കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചത് സത്യമാണ്. ബിജെപിയുടെ ഒരു സാധാരണ മെമ്പറായി, സംഘിയായി തുടരും. അതിൽ യാതൊരു സംശയവും ആർക്കും വേണ്ട. അലി അക്ബർ ബിജെപി വിട്ടുപോയെന്ന് ചിലർ പറയുന്നുണ്ട്. അതൊരിക്കലുമുണ്ടാകില്ല. സംഘിയായി തുടരുന്നതിൽ സന്തോഷം കണ്ടെത്തുന്നവനാണ് ഞാൻ’ അലി അക്ബർ ഫെയ്സ്ബുക്ക് ലൈവിലൂടെ നിലപാട് വ്യക്തമാക്കി.

നസീറിനെ സംബന്ധിച്ചുള്ള തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണ്. തന്നെ പോലെ അഞ്ചോ ആറോ വർഷം മുമ്പ് പാർട്ടിയിലെത്തിയ ആളല്ല നസീർ. പാർട്ടിയിൽ ആൾക്കൂട്ടം ഉണ്ടാകുന്നതിന് മുമ്പ് ബിജെപിയിലെത്തിയ ഒരു മുസ്ലിം യുവാവാണ്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുണ്ട് നസീറിന്. ഒരു കമ്മിറ്റിയുടെ അംഗമായി കൊണ്ട് നസീറിന്റെ വിഷമത്തെ കുറിച്ച് സംസാരിക്കാനാകില്ല. സ്വതന്ത്രമായ അഭിപ്രായം പറയുന്നതിന് വേണ്ടിയാണ് സംസ്ഥാന സമിതിയിൽ നിന്ന് രാജിവെച്ചതെന്നും അലി അക്ബർ കൂട്ടിച്ചേർത്തു.

ഒരു നേതാവിനോടും ദേഷ്യവും വൈരാഗ്യവുമില്ല. ഏത് പക്ഷക്കാരനാണെന്ന് തനിക്കറിയില്ല. രാഷ്ട്രീയത്തിന്റെ ഉള്ളുകളിലേക്ക് പോകാത്ത കലാകാരനാണ് താൻ. അപ്പപ്പോൾ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കും. ഏതെങ്കിലും ഒരു പക്ഷത്തോട് അടുപ്പമോ വെറുപ്പോ ഇല്ല. എന്നാൽ ഇത് നന്നായി പ്രവർത്തിക്കണമെന്ന് പോകണമെന്ന് ആഗ്രഹിക്കുന്ന സാധാരണ പ്രവർത്തകനാണ് താൻ. ഒരു ശക്തിക്കും തന്നെ താമരയിൽ നിന്ന് അകറ്റാനാവില്ല.

ആരൊക്കെയാണ് പുതിയ കമ്മിറ്റിയിലെന്ന് എനിക്ക് നോക്കാൻ പോലും സമയം കിട്ടിയിട്ടില്ല. എന്നാൽ ചില കാര്യങ്ങളിൽ നിന്ന് അഭിപ്രായം പറയാതിരിക്കാനാകില്ല.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനായിട്ടില്ല എന്ന ബോധ്യമുണ്ട്. ഉത്തരവാദിത്തം നിറവേറ്റാൻ എനിക്ക് കഴിയുന്നില്ല. അതുകൊണ്ടൊക്കെ തന്നെയാണ് സ്ഥാനം രാജിവെച്ചതെന്നും അലി അക്ബർ വ്യക്തമാക്കി.

ബിജെപി മുൻ സംസ്ഥാന സെക്രട്ടറി എ.കെ.നസീറിനെ പുറത്താക്കിയതടക്കം ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടിയെന്ന് അലി അക്ബർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് രാജിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ… അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്. ഒരുവനു നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല… അതിനെ അത്തരത്തിൽ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേൾക്കുന്ന കേഴ്‌വിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും.

അതുകൊണ്ടാണല്ലോ ആർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടിവന്നത്.. കൃഷ്ണൻ അർജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..
മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു…കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ.

ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങൾ.. അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും, ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു… എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ.