ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

കൊച്ചി: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പിറവം മുളക്കുളത്താണ് ദാരുണസംഭവമുണ്ടായത്. 56കാരിയായ ശാന്തയെയാണ് ഭർത്താവ് ബാഹുലേയൻ വെട്ടിക്കൊന്നത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ബാഹുലേയനെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവമുണ്ടായത്.

ഒരുമിച്ച് ഉറങ്ങിയ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. സംശയവും അതേ തുടർന്നുള്ള കുടുംബ വഴക്കുമാണ് അരും കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്ന പ്രതി പല തവണ എഴുന്നേറ്റ് കിടപ്പുമുറിയിൽനിന്നു പുറത്തേക്കു പോയിരുന്നു. അപ്പോഴൊന്നും ഭാര്യ എഴുന്നേറ്റില്ല. ഭാര്യ നല്ല ഉറക്കമാണെന്ന് മനസ്സിലാക്കിയ ബാഹുലേയൻ തലയിണയ്ക്കടിയിൽ കരുതിെവച്ചിരുന്ന വാക്കത്തി എടുത്ത് വെട്ടുകയായിരുന്നു. കഴുത്തിന് മൂന്നു വെട്ടേറ്റ ശാന്ത തത്ക്ഷണം മരിച്ചു.

സംഭവം നടക്കുമ്പോൾ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ ബാഹുലേയന്റെ അമ്മയും അമ്മയെ പരിചരിക്കുന്ന ഹോംനഴ്‌സും ബാഹുലേയന്റെ രണ്ടാമത്തെ മകൻ ബ്രിജിത്തും ഉറങ്ങുന്നുണ്ടായിരുന്നു. എന്നാൽ, അവരാരും സംഭവം അറിഞ്ഞില്ല. കൃത്യത്തിനുശേഷം സ്‌കൂട്ടറിൽ പുറത്തേക്കു പോയ ബാഹുലേയൻ തിരിച്ചെത്തി അയൽവീട്ടിലെത്തി വിളിച്ചുണർത്തി താൻ ഭാര്യയെ വെട്ടിക്കൊന്നുവെന്ന് പറയുകയായിരുന്നു. പൊലീസിന്റെ നമ്പർ തിരക്കിയാണ് ഇയാൾ അയൽവീട്ടിലേക്കെത്തുന്നത്. തുടർന്ന് അവരോട് സ്റ്റേഷനിൽ വിളിച്ച് തന്റെ ഫോൺ നമ്പർ കൊടുക്കാൻ പറഞ്ഞു. താൻ ഇവിടെത്തന്നെ കാണുമെന്നു പറഞ്ഞ പ്രതി വീട്ടുപരിസരത്തുതന്നെ കാത്തുനിന്നു.

അയൽവീട്ടുകാർ അപ്പോൾത്തന്നെ മകൻ ബ്രിജിത്തിനെയും പൊലീസിനെയും വിവരം അറിയിച്ചു. മുകളിലത്തെ നിലയിൽനിന്ന് മകൻ ഇറങ്ങിവന്ന്‌ നോക്കുമ്പോൾ അമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് മകനും പോലീസിനെയും അടുത്ത ബന്ധുക്കളെയും വിവരം അറിയിച്ചു. പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി പ്രതിയെ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുത്തു. വെട്ടാൻ ഉപയോഗിച്ച വാക്കത്തിയും പ്രതി പൊലീസിന് കൈമാറി. ചെത്തുതൊഴിലാളിയായിരുന്ന ബാഹുലേയൻ ജോലിയിൽ നിന്നു പിന്മാറിയിട്ട് ഏതാനും വർഷങ്ങളായി. വീട്ടിൽ കൃഷിപ്പണികളുമായി കഴിഞ്ഞിരുന്ന ബാഹുലേയൻ അകാരണമായി വഴക്കുണ്ടാക്കിയിരുന്നതായും ഇടയ്ക്കെല്ലാം മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ മൊഴി നൽകി.