Home Education കാലിക്കട്ട് സർവ്വകലാശാലയിൽ ബിടെക് പരീക്ഷയിൽ തോറ്റ 200 ലേറെ വിദ്യാർഥികളെ ജയിപ്പിക്കുന്നു; വൈസ് ചാൻസലറുടെ വിവാദ തീരുമാനം ചട്ടം മറികടന്ന്

കാലിക്കട്ട് സർവ്വകലാശാലയിൽ ബിടെക് പരീക്ഷയിൽ തോറ്റ 200 ലേറെ വിദ്യാർഥികളെ ജയിപ്പിക്കുന്നു; വൈസ് ചാൻസലറുടെ വിവാദ തീരുമാനം ചട്ടം മറികടന്ന്

0

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല, വർഷങ്ങൾക്കുമുൻപ് ബിടെക് പരീക്ഷയിൽ തോറ്റവരെ 20 മാർക്ക്‌ സ്പെഷ്യൽ മോഡറേഷൻ നൽകി ജയിപ്പിക്കാൻ തീരുമാനിച്ചത് വിവാദത്തിൽ. ബിടെക് പരീക്ഷയിൽ തോറ്റ ഇരുന്നൂറോളംപേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ഈ മാസം 24 ന് ചേരുന്ന അക്കാദമിക് കൗൺസിലിന്റെ അംഗീകാരത്തിന് വിധേയമാണ് വിസി യുടെ വിവാദ ഉത്തരവ്.

എം ജി സർവകലാശാല ബിടെക് പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കാൻ മന്ത്രിയുടെ അദാലത്തിലൂടെ അഞ്ചു മാർക്ക്‌ ദാനമായി നൽകിയത് വിവാദമായിരുന്നു. ഇതെ തുടർന്ന് ഗവർണറുടെ നിർദ്ദേശപ്രകാരം അധിക മാർക്ക്‌ റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 20 മാർക്ക്‌വരെ ദാനമായി നൽകികൊണ്ട് കാലിക്കറ്റ് വിസി ഉത്തരവിട്ടിരിക്കുന്നത്.

യൂണിവേഴ്സിറ്റി നിയമപ്രകാരം,വിസി ക്കോ അക്കാദമിക് കൗൺസിലിനോ സിണ്ടിക്കേറ്റിനോ മോഡറേഷൻ മാർക്ക്‌ കൂട്ടി നൽകാൻ അധികാരമില്ല. ഇത് മറികടന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വി സി യുടെ തീരുമാനം. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉത്തരവിടാൻ വിസി യിൽ നിക്ഷിപ്തമായിട്ടുള്ള പ്രത്യേകഅധികാരമുപയോഗിച്ചാണ് മാർക്ക് ദാനം നടത്തിയതെന്നാണ് ആരോപണം.

2004 ലെ സ്കീമിൽ ബിടെക് പരീക്ഷയെഴുതിയവരെ വർഷങ്ങൾ കഴിഞ്ഞ് പ്രത്യേക മോഡറേഷൻ നൽകി ജയിപ്പിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. കേരളത്തിലെ മറ്റു സർവ്വകലാശാലകൾ, ഒരൂ വിഷയത്തിന് തോൽക്കുന്നവർക്ക് പോലും സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷകൾ നടത്തുമ്പോഴാണ് കാലിക്കറ്റ് തോറ്റ വിദ്യാർഥികളെ മാർക്ക് ദാനം നൽകി ബിടെക് ജയിപ്പിക്കുന്നത്.

സർവകലാശാല ചട്ടപ്രകാരം നിയമിക്കപെടുന്ന പരീക്ഷ ബോർഡിന് മാത്രമേ മോഡറേഷൻ മാർക്ക്‌ നിശ്ചയിക്കാൻ അധികാരമുള്ളൂ. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മോഡറേഷനിൽ മാറ്റം വരുത്താനോ പരീക്ഷഫലം മാറ്റാനോ ആർക്കും അധികാരമില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ ബന്ധപ്പെട്ട ബോർഡിൻ്റെ ചുമതലകളും അവസാനിക്കും.

കാലിക്കട്ടിലെ ബിടെക് മാർക്ക്‌ ദാനം അടിയന്തരമായി റദ്ദാക്കണമെന്നും,മാർക്ക്‌ ദാനം നടത്തിയ കാലിക്കറ് വിസി ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർ ഗവർണർക്ക് നിവേദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here