മകനെ ഭയന്ന് മാതാപിതാക്കൾ ആശുപത്രിയിൽ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തൊടുപുഴ : മദ്യപാനിയായ മകൻ കൊല്ലുമെന്ന് ഭയന്ന് ആശുപത്രിയിൽ അഭയം പ്രാപിക്കേണ്ടി വന്ന മാതാപിതാക്കൾക്ക് സംരക്ഷണം ഒരുക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തൊടുപുഴ ചാഴിക്കാട് ആശുപത്രിയിൽ കഴിയുന്ന മുൻ ബാങ്ക് ജീവനക്കാരനായ പിതാവിനും കാൻസർ രോഗിയായ മാതാവിനും സംരക്ഷണം നൽകാനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇടപെട്ടത്. വെങ്ങല്ലൂർ സ്വദേശിയാണ് ഇവർ.

ഇവരുടെ മകന് 54 വയസ്സു പ്രായമുണ്ട്. മദ്യവും മറ്റ് ലഹരി മരുന്നുകൾക്കും അടിമയായ മകൻ പണത്തിന് വേണ്ടിയാണ് തങ്ങളെ ഉപദ്രവിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. പണം കൊടിത്തില്ലെങ്കിൽ മർദ്ദിക്കും. ഓഗസ്റ്റ് 19 ന് ആയുധം ഉപയോഗിച്ച് മാതാപിതാക്കളെ മർദ്ദിച്ചു. തുടർന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.

പിതാവ് നേരിട്ട് തൊടുപുഴ പോലീസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മകൻ വീട്ടിലുള്ളതു കാരണം പോകാൻ പേടിയാണെന്ന് പിതാവ് സമർപ്പിച്ച പരാതിയിൽ പറയുന്നു. തങ്ങളെ കൊല്ലുമെന്നാണ് മകന്റെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. വീട്ടുസാധനങ്ങളെല്ലാം മദ്യം വാങ്ങാൻ വിറ്റതായി പരാതിയിൽ പറയുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.