മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികൾക്ക് ജാമ്യമില്ല

സുൽത്താൻബത്തേരി: മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ബത്തേരി കോടതി ഈ മാസം ഇരുപത് വരെ നീട്ടി. കേസിലെ പ്രതികളും സഹോദരന്മാരുമായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി ആഗസ്റ്റിൽ എന്നിവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ബത്തേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിച്ചത്.

നേരത്തെ ഇവരുടെ ജാമ്യാപേക്ഷ കോടതിയിൽ നൽകിയിരുന്നു. എന്നാൽ ഇവർക്ക് ജാമ്യം നൽകാൻ കോടതി തയാറായില്ല. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 16 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

മുട്ടിൽ മരം മുറിക്കൽ കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, എന്നിവരും ഡ്രൈവർ വിനീഷും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ജൂലൈ 28 നാണ് പ്രതികൾ അറസ്റ്റിലായത്. മനന്താവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതികൾ.