കേരളത്തിലെ കൊറോണ സാഹചര്യം ഗുരുതരം; പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി

ന്യൂഡെല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ഒരാഴ്ചത്തേക്കാണ് കോടതി പരീക്ഷാ നടത്തിപ്പ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പരീക്ഷ ഓഫ് ലൈനാക്കി നടത്തുന്നതിനാണ് സ്റ്റേ.

സെപ്തംബര്‍ അഞ്ചു മുതല്‍ പരീക്ഷ ആരംഭിക്കാനാരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. കേരളത്തിലെ കൊറോണ സാഹചര്യം ഗുരുതരെന്ന് കോടതി നിരീക്ഷിച്ചുകൊണ്ടാണ് പരീക്ഷകള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. അതേസമയം ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പരീക്ഷ നടത്തുന്നതിനെതിരെ ആറ്റിങ്ങല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും കോണ്‍ഗ്രസ് കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ റസൂല്‍ ഷാനാണ് സുപ്രീം കോടതിയില്‍ പൊതുതാൽപര്യ ഹർജി നല്‍കിയത്.

സംസ്ഥാനത്തെ ടി പി ആര്‍ നിരക്ക് 15 ശതമാനത്തില്‍ അധികമാണ്. രാജ്യത്തെ മൊത്തം കൊറോണ കേസുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചവരല്ല. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയത്. ഇനി രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നും ഹർജിയില്‍ പറയുന്നു.

രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഓഫ്ലൈന്‍ പരീക്ഷ നടത്തുമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കേരളത്തില്‍ കൊറോണ വ്യാപനം കൂടുകയാണെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന കോടതിയുടെ മുന്‍ ഉത്തരവും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.