റിലയൻസിൻ്റെ കൊറോണ വാക്സിൻ; നിർമാണം ഉടൻ തുടങ്ങും

ന്യൂഡെൽഹി: റിലയൻസ് ലൈഫ് സയൻസ് ഉടനെ കൊറോണ വാക്സിൻ നിർമാണം തുടങ്ങിയേക്കും. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. തുടർന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതിതേടുക. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിലവിൽ രാജ്യത്ത് ആറ് വാക്സിനുകൾക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവീഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് എന്നിവക്കും മൊഡേണ, ജോൺസൺ ആൻഡ് ജോൺസൻ, കാഡില എന്നിവയുടെ വാക്സിനുമാണ് അനുമതിയുള്ളത്.

അതേസമയം, കുട്ടികൾക്കുള്ള വാക്സിന് ഇതുവരെ രാജ്യത്ത് അംഗീകാരം ലഭിച്ചിട്ടില്ല. എങ്കിലും സ്കൂളുകൾ തുറക്കുന്നകാര്യം പരിഗണിക്കുന്നതിനാൽ അധ്യാപകർക്ക് മുൻഗണന നൽകി രണ്ടുകോടിയിലേറെ ഡോസുകൾ ഉടനെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിനത്തിനുമുമ്പ് സ്കൂൾ അധ്യാപകരുടെ കുത്തിവെപ്പ് പൂർത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.