മരംമുറി കേസില്‍ പൊലീസിന് മൊഴി നല്‍കിയ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

കണ്ണൂ‌‌ര്‍: മരംമുറി കേസില്‍ പൊലീസിന് മൊഴി നല്‍കിയ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ പ്രശാന്തിനിവാസില്‍ പ്രജീഷ്(33)ന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രജീഷിനെ കഴിഞ്ഞ 19 മുതല്‍ കാണാതായിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് പൊതുവാച്ചേരിയില്‍ കരുണന്‍ പീടികയ്‌ക്ക് സമീപം കനാലില്‍ നിന്ന് ചാക്കില്‍ കൈകാലുകള്‍ കയറിട്ട് ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിതുടങ്ങിയിരുന്നു. മരംമുറി കേസില്‍ മൊഴി നല്‍കിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് കരുതുന്നതായി കണ്ണൂര്‍ അസി.കമ്മീഷണ‌ര്‍ പി.പി സദാനന്ദന്‍ പറഞ്ഞു.

നാല് ലക്ഷം രൂപയുടെ മരംമുറിച്ച്‌ കടത്തിയ സംഭവത്തില്‍ കേസിലെ പ്രതികള്‍ ഓഗസ്‌റ്റ് ഒന്‍പതിന് പിടിയിലായിരുന്നു. ചക്കരക്കല്ല് പ്രശാന്തിനിവാസില്‍ ശങ്കരവാര്യര്‍, സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. പ്രവീണ്‍, പ്രസാദ് എന്നിവര്‍ സഹോദരങ്ങളാണ്.
പ്രജീഷിന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.