Home Education എസ് എഫ് ഐ ആവശ്യത്തിന് വഴങ്ങി ; എംബിഎ തോറ്റ മൂന്നു വിദ്യാർഥികളെ ജയിപ്പിക്കാൻ കേരള സർവ്വകലാശാലയിൽ മൂന്നാംതവണയും ഉത്തരക്കടലാസ് പരിശോധന

എസ് എഫ് ഐ ആവശ്യത്തിന് വഴങ്ങി ; എംബിഎ തോറ്റ മൂന്നു വിദ്യാർഥികളെ ജയിപ്പിക്കാൻ കേരള സർവ്വകലാശാലയിൽ മൂന്നാംതവണയും ഉത്തരക്കടലാസ് പരിശോധന

0

തിരുവനന്തപുരം: എംബിഎ പരീക്ഷ തോറ്റ കേരള സർവകലാശാല മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐഎം കെ)മൂന്ന് വിദ്യാർത്ഥികളെ ജയിപ്പിക്കാൻ മൂന്നാംതവണയും ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്താനുള്ള തീരുമാനം വിവാദമാകുന്നു. സാങ്കേതിക സർവകലാശാലയിൽ മുൻ വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ നിർദ്ദേശാനുസരണം മൂന്നാം തവണയും പുനർമൂല്യനിർണയം നടത്തി ബിടെക് വിദ്യാർത്ഥിയെ ജയിപ്പിച്ചതിന്റെ ചുവട്പിടിച്ചാണ് കേരള യിലും നടപടി.

കേരള സർവകലാശാലയിൽ മൂന്നാം സെമസ്റ്റർ എംബിഎ പരീക്ഷയിൽ തോറ്റ മൂന്നു വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂന്നാം തവണയും പുനപരിശോധിക്കണമെന്ന എസ്എഫ്ഐ യുടെ ആവശ്യപ്രകാരം എംബിഎ വകുപ്പ് മേധാവിയും സി എസ് എസ് വൈസ് ചെയർമാനും യോഗം ചേർന്ന് ഉത്തരക്കടലാസുകൾ മൂന്നാം തവണയും പുനപ്പരിശോധിക്കാൻ തീരുമാനിക്കുകയാ യിരുന്നു. യോഗത്തിൽ എസ്എഫ്ഐ നേതാവിനെയും പങ്കെടുപ്പിച്ചിരുന്നു.

യൂണിവേഴ്സിറ്റി ചട്ടമനുസരിച്ച് വൈസ് ചാൻസലർ ചെയർമാനായ അക്കാദമിക് കമ്മിറ്റിക്ക് പോലും യൂണിവേഴ്സിറ്റി റെഗുലേഷന് വിരുദ്ധമായി തീരുമാനമെടുക്കാൻ അധികാരമില്ല. പിജി പരീക്ഷകൾക്ക് രണ്ട് മൂല്യനിർണയമാണുള്ളത്. ആദ്യ മൂല്യനിർണയം അതാതു വകുപ്പുകളിലെ അധ്യാപകരും രണ്ടാം മൂല്യനിർണയം സർവകലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരുമാണ് നടത്തുന്നത്.

മൂല്യനിർണ്ണയങ്ങളിൽ ലഭിക്കുന്ന മാർക്കുകൾ 10%ത്തിൽ കൂടുതലാണെങ്കിൽ മൂന്നാമത് മൂല്യനിർണയം നടത്താനാണ് വ്യവസ്ഥയുള്ളത്. തോറ്റ മൂന്ന്
വിദ്യാർത്ഥികളുടെയും മൂല്യനിർണയങ്ങളിലെ മാർക്കു വ്യത്യാസം 10 ശതമാനത്തിനു താഴെ ആയതുകൊണ്ട് മൂന്നാമത് മൂല്യനിർണയം നടത്തുവാൻ വ്യവസ്ഥ ഇല്ല. ഈ മൂന്ന് വിദ്യാർഥികളുടെ ഉത്തരക്കടലാസ് മാത്രമായി മൂന്നാമതും മൂല്യനിർണയം നടത്തി ജയിപ്പിക്കുകയാണ് ലക്ഷ്യം.

സർവകലാശാല റെഗുലേഷന് വിരുദ്ധമായി തോറ്റ വിദ്യാർത്ഥികളുടെ ഉത്തരാകടലാസുകൾ മൂന്നാം തവണയും പുനപ്പരിശോധിക്കാനുള്ള തീരുമാനം അംഗീകരിക്കരുതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർ
കേരള സർവ്വകലാശാല വിസിയോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here