സീറോമലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പണത്തിൽ തീരുമാനമെടുക്കാൻ സഭാസിനഡ് നാളെ മുതൽ

കാക്കനാട്: സീറോമലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പണം അടക്കമുള്ള നിർണായകകാര്യങ്ങളിൽ തീരുമാനമെടുക്കാൻ സീറോമലബാർ സഭാസിനഡ് നാളെ മുതൽ ആരംഭിക്കും. ഡിജിറ്റൽ പ്ലാറ്റുഫോമിൽ നാളെ വൈകുന്നേരം മുതലാണ് സിനഡ് ആരംഭിക്കുന്നത്. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോടൊപ്പം ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചവരുമായ 61 വൈദികമേലധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും.

വിശുദ്ധ കുർബാനയർപ്പണത്തെക്കുറിച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സീറോമലബാർസഭയിലെ മെത്രാൻമാർക്കും വൈദികർക്കും സമർപ്പിതർക്കും അൽമായർക്കുമായി തിരുവെഴുത്ത് നൽകിയിരുന്നു. ഇതിൻ്റെയും പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം നല്കിയ നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് കുർബാനയർപ്പണത്തെക്കുറിച്ച് സിനഡിൽ തീരുമാനമെടുക്കുക.

നാളെ മുതൽ ഓഗസ്റ്റ് 27 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം രണ്ടു മണിക്കൂർ വീതമാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയ വ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം. ശനി, ഞായർ ദിവസങ്ങളിൽ സിനഡിന്റെ സമ്മേളനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ ഇരുപത്തിയൊൻപതാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനമാണിത്.

കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ സിനഡ് സമ്മേളനം നടത്തുന്നതിന് ആവശ്യമായ മാർഗരേഖ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം നേരത്തെ നൽകിയിരുന്നു. അതനുസരിച്ചു മെത്രാൻ സിനഡിന്റെ രണ്ടു സമ്മേളനങ്ങൾ 2020 ആ​ഗസ്റ്റ് മാസത്തിലും 2021ജനുവരി മാസത്തിലും നടന്നിരുന്നതായി സീറോ മലബാർ സഭ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു.