ചേർത്തലയിൽ യുവതിയുടെ മരണം; ഒളിവിലായിരുന്ന സഹോദരി ഭര്‍ത്താവ് അറസ്റ്റിൽ

ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന സഹോദരിയുടെ ഭര്‍ത്താവ് പിടിയില്‍. കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണയെ (25) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സഹോദരിയുടെ ഭര്‍ത്താവ് രതീഷാണ് പിടിയിലായത്.

ചേര്‍ത്തല ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു രതീഷ്. തുടര്‍ന്ന് ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. രതീഷ് ചേർത്തല പൊലീസിന്റെ കസ്റ്റഡിയിലാണ്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എന്‍.എച്ച്‌.എം നഴ്‌സാണ് അവിവാഹിതയായ ഹരികൃഷ്ണ. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ സഹോദരിയ്ക്ക് വെള്ളിയാഴ്‌ച രാത്രി ജോലിയുണ്ടായിരുന്നു. വണ്ടാനത്ത് നിന്നെത്തിയ ഹരികൃഷ്ണയുമായി രതീഷ് രാത്രി വീട്ടിലെത്തിയിരുന്നു എന്നാണ് സൂചന.

ഹരികൃഷ്ണയെയും രതീഷിനെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടത്തിയത്. പരിശോധനയില്‍ ബലപ്രയോഗം നടന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.