കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; പാനൂര്‍ സ്വദേശി അജ്‌മൽ അറസ്റ്റിൽ

കൊച്ചി:കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പാനൂര്‍ സ്വദേശി അജ്‌മൽ അറസ്റ്റിൽ. ഒന്‍പത് മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഷാഫി, അര്‍ജുന്‍ ആയങ്കി എന്നിവര്‍ക്ക് സിംകാര്‍ഡ് എടുത്തുനല്‍കിയത് അജ്മലാണെന്നാണ് കസ്റ്റംസ് പറയുന്നത്.

ടി പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. ആവശ്യമെങ്കില്‍ മുഹമ്മദ് ഷാഫിയെ വീണ്ടും ചോദ്യംചെയ്യാനായി വിളിപ്പിക്കും.

പാനൂരിലെ സക്കീനയുടെ മകനാണ് അജ്‌മല്‍. സ്വര്‍ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാര്‍ഡുകളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്‌തിരുന്നു. കൊടിസുനിയും ഷാഫിയും അടങ്ങുന്ന സംഘം കണ്ണൂര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ രക്ഷധികാരികള്‍ ആണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

ഷാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് യൂണിഫോമില്‍ ഉപയോഗിക്കാറുള്ള സ്റ്റാര്‍ അടക്കം കണ്ടെത്തിയിരുന്നു. നിലവില്‍ പരോളില്‍ കഴിയുന്ന ഷാഫിയ്ക്ക് പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചതിലും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.