ആണ്‍സുഹൃത്തിനെപ്പറ്റി ഭര്‍ത്താവ് വിഷ്ണുവിനോട് പറഞ്ഞതിലെ വൈരാഗ്യമാകാം കബളിപ്പിക്കാന്‍ കാരണമെന്ന് രേഷ്മയുടെ മൊഴി

കൊല്ലം : ആണ്‍ സുഹൃത്തിനെപ്പറ്റി ഭര്‍ത്താവ് വിഷ്ണുവിനോടും മറ്റു ബന്ധുക്കളോടും പറഞ്ഞിരുന്നതായി കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച പിഞ്ചു കുഞ്ഞ് മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മ. ജയിലിലെത്തിയാണ് പൊലീസ് രേഷ്മയെ ചോദ്യം ചെയ്തത്. ഫെയ്‌സ്ബുക്ക് കാമുകന്‍ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ രേഷ്മ ഞെട്ടി.

ഭർത്താവിനോട് കാമുകനെക്കുറിച്ച് പറഞ്ഞതിലുള്ള വൈരാഗ്യമാകാം തന്നെ കബളിപ്പിക്കാന്‍ കാരണമെന്ന് രേഷ്മ മൊഴി നല്‍കി. തനിക്ക് അനന്തു എന്ന കാമുകനുണ്ടായിരുന്നു വെന്ന് രേഷ്മ ആവര്‍ത്തിച്ചു. കാമുകനെ കാണാന്‍ താന്‍ വര്‍ക്കലയില്‍ പോയിരുന്നു എന്നും രേഷ്മ പൊലീസിനോട് പറഞ്ഞു.

ഇതറിഞ്ഞ ശേഷമായിരിക്കാം ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയതെന്നും രേഷ്മ പറഞ്ഞു. ഫെയ്‌സ്ബുക്ക് കാമുന്‍ വ്യാജമാണെന്ന പൊലീസ് വാദം ആദ്യം സമ്മതിക്കാന്‍ രേഷ്മ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് തെളിവുകള്‍ സഹിതം പൊലീസ് ഇക്കാര്യം വിശദീകരിച്ചപ്പോഴാണ്, ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ച് വീട്ടില്‍ പറഞ്ഞതിലുള്ള പകയാകാം കബളിപ്പിക്കലിന് കാരണമെന്ന് രേഷ്മ വ്യക്തമാക്കിയത്.

രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ആര്യ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരഭാര്യയും. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.