വിസ്മയക്കേസ്: പ്രതി കിരൺ കുമാറിന് കൊറോണ;തെളിവെടുപ്പ് മാറ്റിവച്ചു

കൊല്ലം: വിസ്‌മയ കേസിലെ പ്രതി കിരൺകുമാറിന് കൊറോണ സ്ഥിരീകരിച്ചു. തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട കിരൺകുമാറിൻ്റെ കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ നിലമേലിലെ വിസ്‌മയയുടെ വീട്ടിൽ നടത്താൻ തീരുമാനിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു.

കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെ കിരണിന് കൊറോണ സ്ഥിരീകരിച്ചത് അന്വേഷണസംഘത്തിനെ കുഴപ്പിച്ചിരിക്കുകയാണ്. കിരൺ കുമാറുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും ഇതോടെ നിരീക്ഷണത്തിൽ പോകും.

അതേസമയം കിരൺകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കൂടുതൽ ചോദ്യം ചെയ്യലിന് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ശാസ്താംകോട്ട കോടതിയിൽ അപേക്ഷ നൽകിയേക്കും. അതേസമയം കേസിൽ പഴുതടച്ചുള്ള അന്വേഷണവുമായി മുന്നോട്ട് നീങ്ങാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ശാസ്ത്രീയ പരിശോധനയും മൊഴിയെടുപ്പും അവസാനഘട്ടത്തിൽ എത്തിയതോടെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്. കഴിഞ്ഞദിവസം പോരുവഴിയിലെ ബാങ്കിലും വിസ്‌മയ തൂങ്ങിമരിച്ച വീട്ടിലും കിരൺകുമാറിനെ എത്തിച്ച്‌ തെളിവെടുത്തിരുന്നു.

വിസ്‌മയ തൂങ്ങിമരിച്ച ശുചിമുറിയിൽ കിരൺകുമാറിൻ്റെ സാന്നിദ്ധ്യത്തിൽ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. പോരുവഴിയിലെ ബാങ്ക് ലോക്കറിൽ നിന്നും വിസ്‌മയയ്ക്ക് സ്ത്രീധനമായി ലഭിച്ച 42 പവനും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.