മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ

കൊല്ലം : മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ. മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന ഐശ്വര്യ (28), ഇവരുടെ സഹോദരീ ഭര്‍ത്താവ് ചാല രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന സന്‍ജിത് എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിലെ മധുരയില്‍നിന്നാണ് പ്രതികളെ കൊല്ലം ഇരവിപുരം പൊലീസ് പിടികൂടിയത്. കഴിഞ്ഞ 22നാണ് മാടന്‍നടയ്ക്കടുത്തുള്ള ഭര്‍തൃഗൃഹത്തില്‍നിന്ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിൽ ഐശ്വര്യ എത്തിയത്. ഇവിടെനിന്ന് കാമുകനും സഹോദരി ഭര്‍ത്താവുമായ സന്‍ജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പേരു മാറ്റി ട്രെയിനില്‍ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. റെയില്‍വെ പൊലീസില്‍നിന്നും ലഭിച്ച ഫോട്ടോ കണ്ട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. തുടർന്ന് കൊല്ലം എസിപിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.