തെന്നല ബാലകൃഷ്ണപിളള മരിച്ചെന്ന് നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം ; ആര്‍ക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കില്‍ ആയിക്കോട്ടേയെന്ന് തെന്നല

തിരുവനന്തപുരം: ജീവിച്ചിരിക്കുന്ന മുന്‍ കെപിസിസി പ്രസിഡന്‍റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളള മരിച്ചെന്ന് നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ഇന്ന് രാവിലെ മുതലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിളളയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുളള പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.

ഇതിൻ്റെ നിജസ്ഥിതി അറിയാതെ കിട്ടിയവരൊക്കെ ഇത് വീണ്ടും വീണ്ടും ഷെയര്‍ ചെയ്തു. ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും അറിഞ്ഞവരിൽ ചിലർ തിരുവനന്തപുരത്തെ തെന്നലയുടെ വീട്ടിലേക്ക് വിളിയായി.

ജീവിച്ചിരിക്കുന്ന തെന്നലയ്ക്ക് നേരിട്ട് കോളുകൾ എത്തിയതോടെയാണ് വ്യാജ പ്രചാരണത്തെ കുറിച്ച് തെന്നലയും അറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇത്തരം പ്രചാരണത്തിലൂടെ ആര്‍ക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കില്‍ ആയിക്കോട്ടേയെന്നായിരുന്നു തെന്നലയുടെ പ്രതികരണം.