ബിജെപി നേതാവ് നടൻ മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പൊലീസ് ചോദ്യം ചെയ്തു

കൊല്‍ക്കത്ത: ബിജെപി നേതാവും നടനുമായ മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പൊലീസ് ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് റാലിക്കിടെ മിഥുന്‍ ചക്രവര്‍ത്തി നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കൊല്‍ക്കത്ത പൊലീസിന്റെ നടപടി. കൊറോണ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായിരുന്നു മിഥുന്‍ ചക്രബര്‍ത്തി. തന്റെ സിനിമയിലെ ചില ഡയലോഗുകള്‍ പറഞ്ഞായിരുന്നു മിഥുന്‍ ചക്രബര്‍ത്തിയുടെ പ്രസംഗം. ഇത് സംഘര്‍ഷത്തിന് കാരണമായെന്ന് പരാതി ഉയര്‍ന്നു. തുടര്‍ന്ന് മണിക്ടല പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണം തന്റെ സിനിമാ ഡയലോഗുകളല്ല എന്നാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ വാദം. സിയാല്‍ദ കോടതിയുടെ പരിഗണനയിലുള്ള നിയമ നടപടികള്‍ അവസാനിപ്പക്കണമെന്ന് ചൂണ്ടിക്കാട്ടി മിഥുന്‍ ചക്രബര്‍ത്തി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.