സുശാന്ത് സിങ് രജ്പുതിന്റെ വേര്‍പാടിന് ഒരു വയസ്; എങ്ങുമെത്താതെ അന്വേഷണം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് മരണപ്പെട്ട് ഒരു വര്‍ഷം കഴിയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 നാണ് ബോളിവുഡിലേ മികച്ച നടന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന് വന്നിരുന്ന സുശാന്ത് സിങ് ആകസ്മികമായി മരണപ്പെട്ടത്. ഇന്ന് താരത്തിന്റെ വേര്‍പാടിന് ഒരു വയസ് തികയുകയാണ്.

മുംബൈയിലെ വസതില്‍ തൂങ്ങി മരച്ച നിലയില്‍ കണ്ടെത്തിയ സുശാന്തിന്റെ മരണം പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് പൊലീസ് വിലയിരുത്തല്‍. എന്നാല്‍ എന്തിന് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. വിഷാദത്തിന് അടിമപ്പെട്ടാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

സിനിമകളില്‍ നിന്ന് ഒഴിവാക്കി സുശാന്തിന്റെ കരിയറിനെ തടയിടാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍വരെ എത്തി കാര്യങ്ങള്‍. അതോടൊപ്പം സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്റെ മരണവും സുശാന്തിന്റെ മരണത്തിന് ഒപ്പം ചര്‍ച്ച ചെയ്യപ്പെട്ടു. രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പക്ഷെ കേസ് ആ വഴിക്കായിരുന്നില്ല നീങ്ങിയത്. സുശാന്തിന്റെ മരണം പോലെ അത് സംബന്ധിച്ച അന്വേഷണവും ഹിന്ദി സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിക്കുകയും ചെയ്തു. നടി റിയാ ചക്രവര്‍ത്തിയടക്കമുള്ള ബോളിവുഡിലെ പല പ്രമുഖരുടെയും പേരുകള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ടിരുന്നു. താരം മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്ന് പ്രമുഖര്‍ പലരും മയക്കുമരുന്ന് കേസില്‍പ്പെട്ട് അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ മരണകാരണം മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല.

സുശാന്തിന്റെ കുടുംബം ഇതില്‍ ഇടപെട്ടതോടെ കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഈ കേസ് സംബന്ധിച്ച് സിബിഐ ഇതുവരെ കുറ്റപത്രം കോടതയില്‍ സമര്‍പ്പിച്ചിട്ടില്ല. മരണം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും സോഷ്യല്‍ മീഡില്‍ മരണത്തിന് പിന്നുള്ള ദുരൂഹതകളെ സംബന്ധിച്ച ചോദ്യം ഉയരുന്നതല്ലാതെ ഒരു ഉത്തരവും ലഭ്യമല്ല.