ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്സിൻ്റെ വിലനിർണ്ണയം കേന്ദ്രം ഏറ്റെടുക്കണമെന്ന് വീണ്ടും നിർദേശിച്ച് സുപ്രീം കോടതി. വിലനിർണ്ണയം കമ്പനികൾക്ക് നൽകരുത്. രാജ്യമാകെ വാക്സീന് ഒറ്റ വില നിർണ്ണയിച്ച് ഇത് സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കി.സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു വാക്സീൻ നയത്തിൽ വീണ്ടും കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചത്.
18 മുതൽ 45 ഇടയിലുള്ളവർക്ക് വാക്സീൻ നല്‍കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറരുതെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. 45 വയസിന് മുകളിലുള്ളവരുടെ വാക്സീൻ പോലെ മറ്റ് വിഭാഗങ്ങൾക്കായും വാക്സീൻ കേന്ദ്രം നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങാൻ ശ്രമിക്കണമെന്നും കോടതി പറഞ്ഞു. പകുതി വാക്സീൻ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെയെന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു.
ഡിസംബറോടെ എല്ലാവർക്കും വാക്സീൻ നൽകാനാവും എന്നാണ് സോളസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.
അതിനിടെ രണ്ട് വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള വീണ്ടും മാറ്റേണ്ടതുണ്ടോ എന്ന് കേന്ദ്രം ആലോചിക്കുകയാണ്. വാക്സീൻ ഒറ്റ ഡോസ് മതിയാകുമോ എന്ന പഠനവും ഓഗസ്റ്റോടെ പൂർത്തിയാക്കാൻ കേന്ദ്രം തീരുമാനിച്ചു.