വടികൊണ്ട് സാഗറിനെ തല്ലി ചതയ്ക്കുന്ന സുശീൽ കുമാറിന്റെ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡെൽഹി: കൊല്ലപ്പെട്ട യുവഗുസ്തിതാരം സാഗര്‍ ധന്‍കറിനെ ഒളിമ്പിക് മെഡൽ ജേതാവും ഗുസ്തിതാരവുമായ സുശീൽ കുമാർ കൂട്ടാളികളുമൊത്ത് വടികൊണ്ട് അടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയേറ്റ സാഗര്‍ ധന്‍കര്‍ പിന്നീട് മരിച്ചിരുന്നു. സാഗറിന്റെ കൊലപാതകത്തിൽ സുശീൽ കുമാർ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകൾ പുറത്തുവന്നത്.

വീഡിയോയിൽ സുശീൽ കുമാറിന്റെയും കൂട്ടാളികളുടേയും പക്കൽ കമ്പുകളും അടിയേറ്റ് പിടയുന്ന സാഗറിനേയും കാണാം. ഡെൽഹിയിലെ ഗുസ്തി കൂട്ടായ്മകളെ ഭയപ്പെടുത്തുന്നതിനാണ്‌ ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചതെന്നാണ് ഡെൽഹി പോലീസ് പറയുന്നത്. ഡെൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗറിനേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചത്.

ക്രൂരമായ മർദ്ദനത്തിനിരയായ മൂന്നു പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ സാഗർ മരിച്ചു. തുടർന്ന് ഒളിവിലായ സുശീലിനേയും മറ്റൊരു പ്രതിയായ അജയ് കുമാറിനേയും വെസ്റ്റ് ഡെൽഹിയിലെ മുണ്ട്ക ടൗണിൽവെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 18 ദിവസത്തോളം ഇരുവരും പോലീസിനെ വെട്ടിച്ചുകഴിഞ്ഞു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി സുശീൽ കുമാർ സമ്മതിച്ചിരുന്നു.