മെഹുല്‍ ചോക്‌സിയെ വിട്ട് കിട്ടാനുള്ള നടപടിക്ക് സ്റ്റേ; ഇന്ത്യക്ക് തിരിച്ചടി

സെന്റ് ജോണ്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും രക്ഷപെട്ട മെഹുല്‍ ചോക്‌സിയെ വിട്ട് കിട്ടാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. ചോക്‌സിയെ കൈമാറാനുള്ള നടപടി ഡൊമിനിക്ക ഉള്‍പ്പെട്ട കരീബിയന്‍ രാജ്യങ്ങളുടെ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും രക്ഷപെട്ട് ആന്റിഗ്വയില്‍ കഴിയുന്നതിനിടെ മെഹുല്‍ ചോക്സി അവിടെ നിന്നും കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡൊമിനിക്കയില്‍ വച്ച് പിടിയിലായി. പിടിയിലായ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രണ്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കോടതി ഇടപെടല്‍.

അതേസമയം കോടതി കേസ് ഇന്ന് പരിഗണിക്കും. കേസില്‍ കോടതി വിധി വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രണ്‍ പറഞ്ഞു. ചോക്‌സിക്കായി ഡൊമിനിക്കയിലെ കോടതി അഭിഭാഷകന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.

പഞ്ചാബ് നാഷണ്‍ബാങ്കില്‍ നിന്ന് 13,500 കോടി വായ്പ തട്ടിപ്പ് നടത്തിയ മെഹുല്‍ ചോക്‌സി 2018 ല്‍ ഇന്ത്യയില്‍ നിന്നും രകഷപെട്ട് ആന്റ്വിഗയില്‍ എത്തി അവിടെ പൗരത്വം സ്വീകരിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് ചോക്‌സി കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ എത്തി ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.