ന്യൂഡെൽഹി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ (ആർ.ബി.ഐ) കെെവശം മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറും. വെള്ളിയാഴ്ച നടന്ന ആർ.ബി.ഐയുടെ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അക്കൗണ്ടിംഗ് കാലയളവിലെ അധികമുള്ള തുകയാണിത്.
2020 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള നീക്കിയരിപ്പാണിത്. ആർബിഐയുടെ അക്കൗണ്ടിംഗ് വർഷം ഏപ്രിൽ-മാർച്ച് കാലയളവിലേയ്ക്ക് മാറ്റാൻ യോഗം തീരുമാനിച്ചതായും റിസർവ് ബാങ്ക് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ ജൂലായ്-ജൂൺ കാലയളവായിരുന്നു അക്കൗണ്ടിംഗ് വർഷമായി പരിഗണിച്ചിരുന്നത്.
2019-20 (ജൂൺ-ജൂലായ്) അക്കൗണ്ടിംഗ് കാലയളവിലെ അധികമുളള തുക സർക്കാരിന് കെെമാറാൻ കഴിഞ്ഞ വർഷം ബോർഡ് അനുമതി നൽകിയിരുന്നു. 57,128 കോടിരൂപയായിരുന്നു അന്ന് കെെമാറാൻ അനുമതി നൽകിയത്. നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള-ആഭ്യന്തര വെല്ലുവിളികൾ, കൊറോണ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ആർ.ബി.ഐ സ്വീകരിച്ച സമീപകാല നടപടികൾ എന്നിവ യോഗം അവലോകനംചെയ്തു.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസിനുപുറമെ ഡെപ്യൂട്ടി ഗവർണർമാർ, സെൻട്രൽ ബോർഡ് ഡയറക്ടർമാർ, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടന്നത്.