കൈതൊടാതെ കരിക്കിൻ വെള്ളം; ‘ഹൈടെക്’ കരിക്കിന്‍ വെള്ളം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ഇന്‍ഡോര്‍: കൊറോണ വൈറസ് വ്യാപകമായതോടെ കൈ കഴുകലും സാമൂഹിക അകലവും എല്ലാം ശീലക്കേണ്ടി വന്നപ്പോള്‍ കൈകൊണ്ട് തൊടാതെ കരിക്കില്‍ വെള്ളം വില്‍ക്കുകയാണ് ഇന്‍ഡോറില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍. കരിക്ക് കത്തി ഉപയോഗിച്ച് വെട്ടാതെ ശുദ്ധമായ കരിക്കിന്‍ വെള്ളം വില്‍ക്കുന്നതിനുള്ള ഒരു പുതിയ മാര്‍ഗ്ഗവുമായാണ് ഇദ്ദേഹത്തിന്റെ വരവ്.

ആരോഗ്യത്തിന് പേര് കേട്ട പാനീയമാണ് കരിക്കിന്‍ വെള്ളം. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടം. അത്‌കൊണ്ട് തന്നെ കൊറോണയുടെ കാലവും ചൂടും കൂടി എത്തിയതോടെ ആവശ്യക്കാര്‍ ഏറെ. എന്നാല്‍ കൊറോണ പേടിച്ച് ആളുകള്‍ അടുക്കാത്ത സ്ഥിതി. കരിക്ക് വാങ്ങാനെത്തിയ ഒരാള്‍ ഇത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്തതോടെ ഹിറ്റായിരിക്കുകയാണ് ഈ ഹൈടെക് കരിക്കിന്‍ വെള്ളവും ഇത് വില്‍ക്കുന്ന ആളും.

പ്രത്യേക മെഷീന്‍ ഉപയോഗിച്ച് കരിക്ക് വെട്ടി വെള്ളം വേര്‍തിരിച്ച് നല്‍കുന്ന വിദ്യയുമായി അര്‍ജുന്‍ സോണി എന്ന തെരുവോര കച്ചവടക്കാരനാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കത്തിക്ക് പകരം മെഷിനില്‍ ഘടിപ്പിച്ചിരിക്കുന്ന സംവിധാനം ഉപയോഗിക്കുന്നു. കരിക്കില്‍ നിന്നുള്ള വെള്ളം യന്ത്ര സഹായത്തോടെ തന്നെ അരിച്ചെടുത്ത് വൃത്തിയുള്ള ഡിസിപോസിബിള്‍ ഗ്‌ളാസിലേക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യും.

ഇങ്ങിനെ ലഭിക്കുന്ന കരിക്ക് വെള്ളത്തിന് ഒരു ഗ്ലാസിന് 50 രൂപയാണ് വില. കരിക്ക് വെട്ടുന്ന രീതിക്ക് കൊണ്ട് മാത്രമല്ല അര്‍ജുന്‍ സോണി താരമായിരിക്കുന്നത്. കൊറോണയെ തുരത്താന്‍ ഗ്‌ളൗസ്, ഫെയ്‌സ് ഷീല്‍ഡ് എന്നിവയെല്ലാം ധരിച്ചാണ് ഈ ചെറുപ്പക്കാരന്‍ വില്‍പ്പന നടത്തുന്നത്.

ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഫെയ്‌സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്യപ്പെട്ട അര്‍ജുന്റെ വീഡിയോ ഇതിനോടകം 4.43 മില്ല്യണ്‍ ആളുകള്‍ കണ്ട് കഴിഞ്ഞു. ഇതോടെ നിരവധി പേരാണ് ഇദ്ദേഹത്തിന്റെ ഹൈടക് കരിക്ക് വെള്ളത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്