തിരുവനന്തപുരം: വീണ്ടും പ്രതിപക്ഷ നേതാവാകാൻ രമേശ് ചെന്നിത്തല അരയും തലയും മുറുക്കി രംഗത്ത്. രമേശ് ഒഴിയണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം. പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ രമേശ് തുടരട്ടെയെന്ന നിലപാട് എവിഭാഗത്തിൽ കുറച്ചു പേർക്കുണ്ട്. തോൽവിയുടെ ഉത്തരവാദിത്വം നേതൃത്വത്തിന്റെ തലയിൽ മാത്രം വെക്കരുതെന്നാണ് രമേശിനെ അനുകൂലിക്കുന്നവരുടെ വാദം.
ഇത്തവണ വിജയിച്ച പുതുമുഖങ്ങൾ അടക്കം നിരവധി പേർ രമേശിന് എതിരാണ്. തോൽവിയുടെ പശ്ചാതലത്തിൽ പുതിയ നേതൃത്വം വേണമെന്നും ചെറുപ്പക്കാരിലേക്ക് നേതൃത്വം മാറേണ്ട സമയമായെന്നും വാദിക്കുന്നവരുമുണ്ട്. വിഡി. സതീശനെയാണ് ഈ വിഭാഗം മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞപ്രാവശ്യം ഭരണത്തിൽനിന്ന് പുറത്തായപ്പോൾ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവാകാതെ മാറിനിന്നതും സതീശനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
ചെന്നിത്തലയും സതീശനും ഐ വിഭാഗത്തിൽ നിന്നായതിനാൽ ഐ ഗ്രൂപ്പിലും രണ്ടഭിപ്രായമുണ്ട്. എ ഗ്രൂപ്പാകട്ടെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. എ ഗ്രൂപ്പിൽനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിടി തോമസ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ നേതാവായാൽ ഇപ്പോഴത്തേതിനാക്കാൾ മോശമായിരിക്കും സ്ഥിതിയെന്ന അഭിപ്രായവും ശക്തമായിട്ടുണ്ട്. നിയമസഭാകക്ഷിയിൽ ഐ ഗ്രൂപ്പിനാണ് മുൻതൂക്കമെന്നതിനാൽ എ ഗ്രൂപ്പ് സ്ഥാനംപിടിക്കാൻ നിർബന്ധബുദ്ധി പ്രകടിപ്പിക്കുന്നില്ല. സമവായത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നെങ്കിൽ മതിയെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.
അതേസമയം നേതാവ് ആരാകണമെന്ന കാര്യത്തിൽ എംഎൽഎ.മാരുടെ മനസ്സറിയാൻ എഐസിസി. പ്രതിനിധികൾ ഇന്ന് എത്തും. മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം എന്നിവരാണ് എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടാണ് അവരുടെ ആഗ്രഹമറിയുക. ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമോയെന്ന കാര്യത്തിലും പുതിയ നേതാവ് ആരാകണമെന്നതിലും നേതാക്കൾ അഭിപ്രായമാരായും.
കോൺഗ്രസിലെ 21 എംഎൽഎമാരെയും കെപിസിസി പ്രസിഡന്റിനെയും മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് പ്രതിനിധികൾ കാണും. ഇത്തവണ പരസ്യമായ ചേരിതിരിവിലേക്ക് പോയില്ലെങ്കിലും അണിയറയിൽ കരുനീക്കങ്ങൾ തകൃതിയാണ്.
കോൺഗ്രസ് നേതാവാണ് പ്രതിപക്ഷ നേതാവെന്നതിനാൽ ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് പ്രതിനിധികൾ അനൗപചാരികമായി തേടും. ഐകകണ്ഠ്യേനയുള്ള തീരുമാനത്തിൽ എത്താൻ കഴിഞ്ഞാൽ ഹൈക്കമാൻഡിന്റെ അനുമതിയോടെ തീരുമാനം ഇന്ന് തന്നെ പ്രഖ്യാപിക്കാനിടയുണ്ട്.