നടൻ രാജൻ പി ദേവിന്റെ മകന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം: നടൻ നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദൂരൂഹത ഉന്നയിച്ച് പ്രിയങ്കയുടെ ബന്ധുക്കൾ. ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണിയ്ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷഷനിൽ പരാതി നൽകിയിരുന്നു.

സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ ഉണ്ണി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു. തുടക്കത്തിൽ പ്രിയങ്ക ഒന്നും തന്നെ വീട്ടിൽ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയതെന്നും രേഷ്മ പറഞ്ഞു.

”പ്രണയവിവാഹമായിരുന്നു അവരുടേത്. തുടക്കത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലങ്ങൾക്ക് ശേഷം ഉണ്ണി ഓരോ ആവശ്യത്തിനായി ചേച്ചിയുടെ ആഭരണങ്ങളടക്കം വിറ്റഴിച്ചു. ഇടയ്ക്കിടെ പണം ആവശ്യപ്പെടുമായിരുന്നു. ഇയാൾ ചോദിക്കുന്ന പണം മുഴുവൻ കുഞ്ഞമ്മ (പ്രിയങ്കയുടെ അമ്മ) അയച്ചു കൊടുക്കുമായിരുന്നു. ഈ പ്രശ്നങ്ങളൊന്നും തുടക്കത്തിൽ ചേച്ചി ഞങ്ങളോട് പറഞ്ഞിരുന്നില്ല.

എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോൾ ചേച്ചിയെ ആ വീട്ടിൽ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മർദ്ദിച്ചു. മുതുകിൽ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ചിലത് അവൾ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്പായത്തെ വീട്ടിൽ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്.

കേസുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു അവളുടെ തീരുമാനം. അതിനിടെ അവളുടെ ഫോണിൽ ഏതോ ഒരു കോൾ വന്നു. അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. ഉണ്ണിയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം”- രേഷ്മ പറഞ്ഞു.