ന്യൂഡെൽഹി: ഇന്ത്യയിൽ പ്രതിദിനരോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 4,03,738 പുതിയ കൊറോണ കേസുകൾ. 4,092 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു.
തുടർച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. 3,86,444 പേർ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,36,648 സജീവരോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,83,17,404 പേർ ഇതു വരെ രോഗമുക്തരായി.
രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,22,96,414 ആയി. 2,42,362 പേർ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
തുടർച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് മരണസംഖ്യ നാലായിരത്തിന് മുകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
16,94,39,663 പേർ ഇതു വരെ വാക്സിൻ സ്വീകരിച്ചു. രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും മേയ് ഒന്ന് മുതൽ വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വാക്സിന്റെ ലഭ്യതക്കുറവ് പലയിടങ്ങളിലും വാക്സിൻ വിതരണം മന്ദഗതിയിലാക്കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് തുടരുന്ന കൊറോണ വ്യാപനം ആരോഗ്യമേഖലയിലടക്കം ആശങ്കയുണർത്തുന്നു. ഓക്സിജൻ ക്ഷാമവും രോഗപ്രതിരോധ ഉപകരണങ്ങളുടെ കുറവും രോഗബാധ ഏറ്റവും കൂടുതലായിട്ടുള്ള സംസ്ഥാനങ്ങളിൽ ഭീതിയുണർത്തുന്നുണ്ട്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ഡെല്‍ഹി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങല്‍ നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ തമിഴ്നാടും. പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.