ഛോട്ടാ രാജന്‍ മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് എയിംസ് അധികൃതര്‍

ന്യൂഡെല്‍ഹി: അധോലോക നായകന്‍ ഛോട്ടാ രാജന്‍ കൊറോണ ബാധിച്ച് മരിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി എയിംസ് അധികൃതര്‍. കൊറോണ ബാധിതനായ ഛോട്ടാ രാജന്‍ ചികിത്സയില്‍ കഴിയുന്നതായി എയിംസ് അറിയിച്ചു. ഛോട്ടാ രാജന്‍ മരിച്ചതായി വാര്‍ത്തകള്‍ വന്നത് പിന്നാലെയാണ് രാജന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വ്യക്തമാക്കി എയിംസ് അധികൃതര്‍ രംഗത്ത് വന്നത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. രാജേന്ദ്ര നിഖല്‍ജി എന്നാണ് രാജന്റെ യഥാര്‍ഥ പേര്.

കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരേ മുംബൈയിലുള്ളത്. നേരത്തെ രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്‍ഡൊനീഷ്യയില്‍നിന്ന് പിടികൂടി തിരികെ എത്തിച്ചത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരി ക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മോയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ 2018-ല്‍ ഛോട്ടാരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സിനിമാ തീയ്യേറ്ററുകളില്‍ ടിക്കറ്റ് ബ്ലാക്കില്‍ വിറ്റാണ് ഛോട്ടാ രാജന്‍ എന്ന രജേന്ദ്ര സദാശിവ് നിഖല്‍ജി തന്റെ ക്രമിനല്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് കൊലപാതകത്തിലേക്കും കള്ളക്കടത്തിലേക്കും മയക്കുമരുന്നു വ്യാപാരത്തിലേക്കും കടന്നു.

മുംബൈ അധോലോകത്തിന്റെ ഒരുകാലത്തെ രാജാവായിരുന്ന ബഡാ രാജന്റെ അനുയായി ആയാണ് ഛോട്ട അധോലോകത്തെത്തുന്നത്. പിന്നീട് ബഡാ രാജന്റെ മരണത്തോടെ സംഘത്തിന്റെ തലവനായി.

മുംബൈ അധോലോകത്ത് കുപ്രസിദ്ധി നേടി ഇന്ത്യക്ക് ഇപ്പോഴും പിടികൂടാന്‍ കഴിയാത്ത ദാവൂദ് ഇബ്രാഹിമ്മിന്റെ വലം കൈയ്യായും ഛോട്ടാ രാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദാവൂദിന്റെ ഡി കമ്പനിയിലെ പ്രമുഖനായിരുന്ന നിക്കല്‍ജി. ദാവൂദിന്റെ സംഘത്തിലെ ഛോട്ടാ ഷക്കില്‍, ശരദ് ഷെട്ടി, സുനില്‍ സാവന്ത് എന്നിവരുടെയെല്ലാം കൊലക്ക് പിന്നില്‍ ഛോട്ടാ രാജന്‍ ആയിരുന്നു. ദാവൂദിന് വേണ്ടി ബോളീവുഡില്‍ കള്ളപണം എത്തിക്കുന്നതടക്കം മയക്കുമരുന്ന് കടത്തിലും ഛോട്ടയുടെ കൈകളുണ്ടായിരുന്നു.

മുംബൈ സ്‌ഫോടനത്തിന് ശേഷമാണ് ദാവൂദുമായി തെറ്റിപ്പിരിയുന്നത്. പിന്നീട് ഛോട്ടാ രാജനെ ദാവൂദ് പലതവണ വധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്ത്യന്‍ ഇന്റലിജന്‍സാണ് ഛോട്ടാ രാജനെ സംരക്ഷിക്കുന്നതെന്ന് ഡി കമ്പനി പലതവണ ആരോപിക്കുകയും ചെയ്തിരുന്നു. മുംബൈ സ്‌ഫോടനത്തിന് ശേഷം ദാവുദൂമായി പിണങ്ങിയ രാജന്‍ പിന്നീട് റോയ്ക്കു വേണ്ടി ദാവൂദിന്റെ പല രഹസ്യ വിവരങ്ങളും ചോര്‍ത്തി കൊടുത്തിരുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

1995ല്‍ ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഛോട്ടാരാജനെ ഇന്റര്‍പോള്‍ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ പെടുത്തിയത്. ദാവൂദുമായി പിണങ്ങിയതിന് ശേഷം ദാവൂദിനെ കൊല്ലാതെ ഒരുക്കിലും മരണത്തിന് കീഴടങ്ങില്ലെന്ന പ്രതിജ്ഞയും നിഖല്‍ജി എടുത്തിരുന്നു. ദാവൂദാകട്ടെ രാജനെ വധിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തുകയും ഒരു തവണ അതിന്റെ അടുത്തുവരെ എത്തുകയും ചെയ്തു. അന്ന് തലനാരിഴക്കാണ് ഛോട്ടാ രാജന്‍ രക്ഷപ്പെട്ടത്.