Home State മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ ധ്യാനം; സിഎസ്‌ഐ സഭയ്‌ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു

മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ ധ്യാനം; സിഎസ്‌ഐ സഭയ്‌ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു

0

മൂന്നാർ: കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ വൈദിക സമ്മേളനം സംഘടിപ്പിച്ചതിന് സിഎസ്‌ഐ സഭയ്‌ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസ് എടുത്തു. മൂന്നാര്‍ സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുത്ത ദക്ഷിണ കേരള മഹാഇടവക വൈദികരും കേസില്‍ പ്രതികളാവും. ദക്ഷിണകേരള മഹാഇടവക ബിഷപ്പ് എ ധര്‍മ്മരാജ് റസാലവും കേസില്‍ പ്രതിയാകും.

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്‌ഐ പള്ളിയിലാണ് ധ്യാനം നടത്തിയത്. ധ്യാനം നടത്തിയവർക്കെതിരെ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. സിഎസ്‌ഐ സഭ അവകാശപ്പെടുന്നത് പോലെ ധ്യാനത്തിന് അനുമതി നൽകിയിരുന്നോ എന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ദേവികുളം സബ്കളകർക്കും ഇടുക്കി കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ധ്യാനം നടത്താൻ അനുമതിയ്ക്കായി ആരും സമീപിച്ചിട്ടില്ലെന്നാണ് ദേവികുളം സബ്കളക്ടർ പറയുന്നത്. അഞ്ച് ദിവസം നീണ്ട ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ ബിഷപ്പടക്കം എൺപതോളം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്നാണ് സഭയുടെ വിശദീകരണം.

മൂന്നാറിലെ ധ്യനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാനയോഗത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതര്‍ക്കാണ് കൊറോണ ബാധിച്ചത് രണ്ട് വൈദികര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവിധ പള്ളികളില്‍ നിന്നായി 350 പുരോഹിതര്‍ പങ്കെടുത്തിരുന്നു. വൈദികന്‍ റവ. ബിജുമോന്‍, റവ. ഷൈന്‍ ബി രാജ് എന്നിവരാണ് മരിച്ചത്. രോഗബാധിതരായ പുരോഹിതരില്‍ പലരും തിരുവനന്തപുരം കാരക്കോണത്തെ ഡോ. സോമര്‍വെല്‍ സി.എസ്.ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്, മറ്റ് ചിലര്‍ വീടുകളിലും ചികിത്സയില്‍ തുടരുന്നു.

കൊറോണ ബാധിച്ച പുരോഹിതരാരും ഗുരുതരാവസ്ഥയില്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ സ്ഥിരീകരണം. കുറച്ചു പേര്‍ ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായും ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യാ സെക്രട്ടറിയായ ജേക്കബ് മാത്യു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here