തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാർജ് മാർഗരേഖ പുറത്തിറക്കി. എത്രയും വേഗം കൊറോണ ചികിത്സാ കേന്ദ്രങ്ങൾ ഈ പുതുക്കിയ മാർഗരേഖ നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നേരിയ (മൈൽഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയർ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കൊറോണ രോഗികൾക്ക് ആശുപത്രികളിൽ വിദഗ്ധ ചികിത്സ നൽകുന്നത്. രക്തത്തിലെ ഓക്സിജൻറെ അളവ് 94 ന് മുകളിലുള്ള രോഗികളാണ് മൈൽഡ് വിഭാഗത്തിൽ വരിക. ഓക്സിജൻറെ അളവ് 91 മുതൽ 94 വരെയുള്ള രോഗികളെ മോഡറേറ്റ് വിഭാഗത്തിലും, ഓക്സിജൻറെ അളവ് 90ന് താഴെയുള്ള രോഗികളെ സിവിയർ വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്.
നേരിയ അസുഖം (Mild Disease)
നേരിയ അസുഖമുള്ളവർക്ക് 72 മണിക്കൂർ രോഗലക്ഷണങ്ങളൊന്നും തന്നെ കാണാതിരുന്നാൽ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ഹോം ഐസൊലേഷനിൽ വിടുന്നതാണ്. ഇവർ രോഗ ലക്ഷണങ്ങൾ ഉണ്ടായ ദിവസം മുതൽ 17 ദിവസം കഴിയുന്നതുവരെ ഹോം ഐസൊലേഷനിൽ തുടരേണ്ടതാണ്.
ഈ രോഗികൾ ദിവസവും നെഞ്ചുവേദന, ശ്വാസതടസം, കഫത്തിലെ രക്തത്തിൻറെ അംശം, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, തീവ്രമായ പനി, അമിതമായ ക്ഷീണം തുടങ്ങിയ എന്തെങ്കിലും അപായ സൂചനകൾ ഉണ്ടോയെന്ന് നിരീക്ഷിക്കേണ്ടതാണ്. ഇത്തരം അപായ സൂചനകൾ കാണുകയാണെങ്കിൽ എത്രയും വേഗം ദിശ 1056 ലോ ഡിസ്ചാർജ് ചെയ്ത ആശുപത്രിയിലോ വിവരം അറിയിക്കണം.കൂടാതെ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധിക്കുമ്ബോൾ രക്തത്തിലെ ഓക്സിജൻറെ അളവ് 94ൽ കുറയുകയോ അല്ലെങ്കിൽ 6 മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്സിജൻറെ അളവ് കുറയുന്നതായോ ശ്രദ്ധയിൽ പെട്ടാൽ വിവരം അറിയിക്കേണ്ടതാണ്.
മിതമായ അസുഖം (Moderate Disease)
മിതമായ അസുഖമുള്ള രോഗികൾക്ക് 3 ദിവസം രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നാൽ ആൻറിജൻ പരിശോധന കൂടാതെ ഡിസ്ചാർജ് ചെയ്യാവുന്നതാണ്. ഇവരെ ചികിത്സിക്കുന്ന കൊറോണ കേന്ദ്രത്തിൽ നിന്നും റൂം ഐസൊലേഷൻ, സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവിടങ്ങളിലേക്ക് മാറ്റും. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം 72 മണിക്കൂർ പനി, ശ്വാസതടസം, ഓക്സിജൻറെ ആവശ്യം, അമിത ക്ഷീണം, എന്നിവ ഇല്ലാതിരിക്കുന്നവരേയാണ് ഡിസ്ചാർജ് ചെയ്യുന്നത്. റൂം ഐസൊലേഷനിൽ വിട്ട രോഗികൾ മുകളിൽ പറഞ്ഞ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
ഗുരുതര അസുഖം (Severe Disease)
ഗുരുതര അസുഖമുള്ളവർ, എച്ച്.ഐ.വി. പോസിറ്റീവ് ആയവർ, അവയവം മാറ്റിവച്ച രോഗികൾ, വൃക്കരോഗികൾ, കരൾ രോഗികൾ, കാൻസർ രോഗികൾ എന്നിവർക്ക് രോഗ ലക്ഷണം തുടങ്ങിയതു മുതൽ 14-ാം ദിവസം റാപ്പിഡ് ആൻറിജൻ ടെസ്റ്റ് നടത്തേണ്ടതാണ്. ഇങ്ങനെ നടത്തുന്ന പരിശോധനയിൽ നെഗറ്റീവാകുകയും 3 ദിവസം രോഗലക്ഷണങ്ങളൊന്നും തന്നെയില്ലെങ്കിലും ക്ലിനിക്കലി സ്റ്റേബിൾ ആണെങ്കിലും ഡിസ്ചാർജ് ചെയ്യാവുന്നതാണ്. റാപ്പിഡ് ആൻറിജൻ ടെസ്റ്റിൽ പോസിറ്റീവായവരെ നെഗറ്റീവാകുന്നതുവരെ 48 മണിക്കൂർ ഇടവിട്ട് പരിശോധന നടത്തേണ്ടതാണ്.