കൊച്ചി: കൊച്ചി മെട്രോ കമ്പനി എച്ച് ആർ ജനറൽ മാനേജർ തസ്തികയിൽ എച്ച്ആർ അഡ്മിൻ ആന്‍റ് ട്രെയിനിംഗ് ജനറൽ മാനേജറായി പ്രദീപ് പണിക്കരെ നിയമിച്ചത് പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. പ്രദീപ് പണിക്കരെന്ന വ്യക്തിയെ നിയമിച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇതേ തസ്തികയിലേക്ക് അപേക്ഷിച്ച തമിഴ്നാട് സ്വദേശി നൽകിയ ഹർജിയിലാണ് നടപടി.
തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ യോഗ്യത രേഖകൾ പരിശോധിക്കുമ്പോൾ കെഎംആർഎൽ ജാഗ്രത പാലിക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു. തമിഴ്നാട് സ്വദേശിയായ ആരോഗ്യസ്വാമിയാണ് നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കെഎംആർഎല്ലിൽ എച്ച്ആർ ജനറൽ മാനേജർ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിന് ശേഷം മൂന്നാം റാങ്കാണ് ആരോഗ്യസ്വാമിക്ക് ലഭിച്ചത്.
ഒന്നാം റാങ്ക് ലഭിച്ച പ്രദീപ് പണിക്കർ നിയമനം ലഭിക്കുന്നതിന് അയോഗ്യൻ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കെഎംആർഎൽ നടത്തുന്ന അഭിമുഖം സുതാര്യമാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ രേഖകൾ പരിശോധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ആരോപണങ്ങളിൽ തള്ളാൻ കഴിയുന്നതല്ലെന്ന് വ്യക്തമാക്കി.
തൊഴിൽ ഉടമയുടെ കൈപ്പടയിൽ, സീൽ പോലുമില്ലാതെ പ്രദീപ് പണിക്കർ ഹാജരാക്കിയ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് മതിപ്പ് ഉളവാക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു മാസത്തിനകം നിയമനം പുനപരിശോധിച്ച് തുടർനടപടികളെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കമ്പനി അനധികൃത നിയമനത്തിന് വഴിതുറന്ന് പ്രവർത്തന മഹിമ നശിപ്പിക്കില്ലെന്നാണ് ബോധ്യമെന്നും കോടതി ഉത്തരവിൽ പരാമർശമുണ്ട്.