മുംബൈ: ഊർജ്ജ രംഗത്തെ മുൻനിര കമ്പനിയായ എച്-എനർജി വഴി ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എൽ.എൻ.ജി ടെർമിനൽ മഹാരാഷ്ട്രയിലെത്തി സ്ഥാപിതമായി. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോർട്ടിലാണ് ഈ ടെർമിനൽ. പ്രകൃതി വാതക സ്റ്റോറേജും റീഗ്യാസിഫിക്കേഷൻ സംവിധാനങ്ങളുമുള്ള എഫ്.എസ്.ആർ.യു ഹുവേഗ് ജയന്റ് എന്ന ഭീമൻ കപ്പലാണ് ടെർമിനൽ ആയി പ്രവർത്തിക്കുക.
സിംഗപൂരിലെ കെപ്പൽ ഷിപ്‌യാർഡിൽ നിന്നാണ് ഈ കപ്പൽ ജയ്ഗഢ് തുറമുഖത്തെത്തിച്ചത്. ഫ്‌ളോട്ടിങ് സ്റ്റോറേജ് ആന്റ് റിഗ്യാസിഫിക്കേഷൻ യൂണിറ്റ് (എഫ്.എസ്.ആർ.യു.) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ദ്രവീകൃത പ്രകൃതി വാതക (എൽ.എൻ.ജി) അടിസ്ഥാനസൗകര്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ദൗത്യത്തിലെ പുതിയൊരു അധ്യായമാണ് രാജ്യത്തെ ആദ്യ ഫ്‌ളോട്ടിങ് എൻ.എൻ.ജി ടെർമിനൽ എന്ന് എച്ച്-എനർജി സി.ഇ.ഒ ദർശൻ ഹിരാനന്ദാനി പറഞ്ഞു.
2017ൽ നിർമ്മിച്ച ഈ ഭീമൻ എൽ.എൻ.ജി കപ്പലിന് 1.7 ലക്ഷം ഘനമീറ്റർ സംഭരണ ശേഷിയും, 750 ദശലക്ഷം ഘനയടി റീഗ്യാസിഫിക്കേഷൻ ശേഷിയുമുണ്ട്. എച്-എനർജി ഈ ഫ്‌ളോട്ടിങ് ടെർമിനലിനെ 10 വർഷത്തേക്കാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. 56 കിലോമീറ്റർ നീളമുള്ള ജയ്ഗഡ്-ദാഭോൽ പ്രകൃതി വാതക പൈപ്പ്‌ലൈനിലേക്കുള്ള പ്രകൃത വാതകം ഈ ഫ്‌ളോട്ടിങ് എൽ.എൽ.ജി ടെർമിനലിൽ നിന്നായിരിക്കും വിതരണം ചെയ്യുക.
നാഷണൽ ഗ്യാസ് ഗ്രിഡുമായും ഫ്‌ളോട്ടിങ് എൽ.എൽ.ജി ടെർമിനൽ ബന്ധിപ്പിക്കപ്പെടും. സാധാരണ വിതരണത്തിനായി ട്രക്ക് ലോഡിങിനും ഈ ടെർമിനലിൽ സംവിധാനമുണ്ട്. ഇതിനു പുറമെ ചെറിയ എൽ.എൻ.ജി കപ്പലുകളിൽ പ്രകൃതി വാതകം റിലോഡ് ചെയ്യുന്നതിനും ഈ ഹുവേഗ് ജയന്റ് ഫ്‌ളോട്ടിങ് ടെർമിനലിൽ സൗകര്യമുണ്ട്.
ഫ്‌ളോട്ടിങ് സ്റ്റോറേജും റീഗ്യാസിഫിക്കേൻ സംവിധാനങ്ങളുമുള്ള എൽ.എൻ.ജി ടെർമിനലുകൾ പ്രകൃതി സൗഹൃദവും കാരക്ഷമവുമായ രീതിയിൽ പ്രകൃതി വാതക ഇറക്കുമതി ത്വരിതപ്പെടുത്താൻ സഹായിക്കുമെന്ന് ഹിരനന്ദാനി പറഞ്ഞു. നടപടികൾ പൂർത്തിയാക്കി ഈ ടെർമിനൽ ഉടൻ കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.