Home State ഡോളർകടത്ത്: സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

ഡോളർകടത്ത്: സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

0

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റുവഴി ഡോളർകടത്തിയെന്ന കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ വസതിയിൽ വച്ച്‌ ഇന്നലെയാണ് കസ്റ്റംസ് ഓഫിസർ സലിലിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ലണ്ടനിൽ സ്ഥിരതാമസമുള്ള തിരുവനന്തപുരം സ്വദേശിയുടെ ഫ്‌ലാറ്റിൽ സ്പീക്കർ സ്ഥിരമായി തങ്ങാറുണ്ട്. ഇവിടെ വച്ച്‌ സ്പീക്കറെ സ്വപ്‌നയും സരിത്തും കണ്ടിട്ടുണ്ട്.

ഒരുദിവസം സ്പീക്കർക്കൊപ്പം സ്വപ്‌നയും സന്ദീപും യുഎഇ കോൺസൽ ജനറലിനെ കണ്ടിരുന്നു. കോൺസുലറുടെ വീട്ടിൽ വച്ച്‌ സ്പീക്കർ കൊണ്ടുവന്ന കറുത്ത ബേഗ് കോൺസിൽ ഓഫിസറെ ഏൽപിച്ചു. ബാഗ് തുറന്നപ്പോൾ അതിനുള്ളിൽ ഡോളർ കണ്ടെന്ന് സരിത്തും സ്വപ്‌നയും മൊഴി നൽകി.

ഇതിന് പുറമെ, ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്പീക്കർക്ക് പങ്കാളിത്തമുണ്ട്. ആ സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും സ്വപ്‌നയും സരിത്തും കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഈ രണ്ട് മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

അതേ സമയം, സ്വർണക്കടത്ത് കേസ് പുറത്തായതോടെ സ്പീക്കർ ഉപയോഗിച്ചിരുന്ന സിംകാർഡ് ഒഴിവാക്കിയിരുന്നു. ഈ സിംകാർഡ് മറ്റൊരാളിന്റേതായിരുന്നു. ഈ സിംകാർഡ് പെട്ടന്ന് ഒഴിവാക്കിയതും കസ്റ്റംസിന് സംശയമുണ്ടാക്കാൻ ഇടയാക്കി.

കഴിഞ്ഞ രണ്ടുമാസമായി സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ശ്രമിച്ചുവരുകയായിരുന്നു. നേരത്തെ പലവട്ടം സ്പീക്കറെ ചോദ്യം ചെയ്യാൻ നോട്ടീസും നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് തിരക്ക് പറഞ്ഞ് ഓരോ പ്രാവശ്യവും ഹാജരാകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. ഒടുവിൽ കൊച്ചി കസ്റ്റംസ് വിഭാഗം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എത്തി ചോദ്യം ചെയ്യുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ സ്പീക്കർ പറഞ്ഞിരുന്നത്, തനിക്ക് ഭരണഘടന പരിരക്ഷ ഉണ്ടെന്നായിരുന്നു. ചോദ്യം ചെയ്യൽ സ്പീക്കറുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി അൽഷൗകരി മസ്‌കത് വഴി 1.90 ലക്ഷം ഡോളർ കടത്തിയെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here