വിഎസ് അച്യുതാനന്ദൻ വോട്ട് ചെയ്യാനെത്തിയില്ല; മകൻ അരുൺകുമാറും കുടുംബവും വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം പ്രതീക്ഷിച്ച് നേരിടുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസ് അച്യുതാനന്ദന് വോട്ട് ചെയ്യാനായില്ല. വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് രേഖപ്പെടുത്താൻ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകൾ കാരണം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദൻ. യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടിവന്നത്.

പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം മകൻ വിഎ അരുൺ കുമാറും കുടുംബവും രാവിലെ സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. കൊച്ചുമകൻ അര്‍ജ്ജുന് ഇത്തവണ കന്നി വോട്ടും ആയിരുന്നു.

എൺപത് വയസ്സ് പിന്നിട്ടവര്‍ക്ക് പോസ്റ്റൽ വോട്ട് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതും ഉപയോഗപ്പെടുത്താനാകാത്ത അവസ്ഥയാണ് വിഎസിന് ഇത്തവണ ഉണ്ടായത്. എൺപത് വയസ്സിന് മുകളിലുള്ള വോട്ടർമാര്‍ക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം കിട്ടണമെങ്കിൽ അതാത് മണ്ഡലത്തിൽ തന്നെ താമസിക്കണമെന്ന നിബന്ധന ഉണ്ട്.

മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് പട്ടികയിൽ വിഎസിന്‍റെയും ഭാര്യയുടേയും പേര് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എത്താനാകില്ലെന്ന് പിന്നീട് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പിഎംജിയിൽ മകന്റെ വീട്ടിലാണ് വിഎസ് താമസിക്കുന്നത്.